പത്തനംതിട്ട: ജസീന നീ എവിടെ ! മകളുടെ തിരിച്ചുവരവിനായി കാതോര്‍ത്ത് പിതാവ് ജയിംസും സഹോദരനും സഹോദരിയും കാത്തരിക്കാന്‍ തുടങ്ങിയിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. നിരവധി പൊലീസ് സംഘങ്ങൾ മാറി മാറി അന്വേഷിച്ചിട്ടും ജസ്ന എവിടെയുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് കാണാതാകുന്നവരെ പറ്റിയുള്ള അന്വേഷണങ്ങളില്‍ കേരളാ പോലീസിന്‍റെ പരാജയമായി തന്നെയാണ് വിലയിരുത്തപ്പെടുന്നത്. വെച്ചൂച്ചിറ മുക്കൂട്ട് തറയിലെ കോളേജ് വിദ്യാർത്ഥിനിയായിരുന്ന ജസ്‍ന മരിയാ ജെയിംസ് ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞായിരുന്നു 2018 മാർച്ച് 22-ന് വീട്ടിൽ നിന്ന് ഇറങ്ങിയത്. കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയായിരുന്നു അന്ന് ജസ്‍ന
എരുമേലി വരെ ബസ്സിൽ ഒപ്പം ഉണ്ടായിരുന്നതായി യാത്രക്കാര്‍ തെളിവു നല്‍കിയിട്ടുണ്ട്. പിന്നീട് ജസ്നക്ക് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കും അറിയില്ല.
വെച്ചൂച്ചിറ പൊലീസ് ആണ് കേസ് ആദ്യം അന്വേഷിച്ചത്. കേസിനു തുന്പുട്ടുകാനാത്തതോടെ പിന്നീട് തിരുവല്ല ഡിവൈഎസ്‍പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും അന്വേഷണം നടത്തി. വീടിന് സമീപത്തും വനങ്ങളിലുമെല്ലാം തിരച്ചിൽ നടത്തി. ബംഗലൂരു, പൂനൈ, മുംബൈ, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിൽ ജസ്‍നയെ കണ്ടെന്ന രീതിയിലുള്ള വിവരങ്ങൾ വന്നതിനെ തുടർന്ന് ഇവിടങ്ങളിലും അനേഷണസംഘം പോയി.
ലക്ഷക്കണക്കിന് മൊബൈൽഫോൺ കോളുകൾ പരിശോധിച്ചു. ജസ്നയുമായി സൗഹൃദമുണ്ടായിരുന്ന സഹപാഠിയെ പല തവണ ചോദ്യം ചെയ്തു. അന്വേഷണത്തിൽ തുമ്പ് കണ്ടെത്താതെ വന്നതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചു.
നിരന്തര സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയിട്ടും അന്വേഷണം എങ്ങുമെത്താതെ നീളുന്നു. പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. വിവരം നൽകുന്നവർക്ക് 5 ലക്ഷം പാരിതോഷികം ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഫലമുണ്ടായില്ല. പലതരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചതിനാൽ ജസ്‍നയെക്കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോള്‍ കുടുംബം. കാണാതായ ഒരാൾക്ക് വേണ്ടി ഇത്രയും വിപുലമായ അന്വേഷണം നടത്തിയിട്ടും തുമ്പുണ്ടാക്കാനായില്ലെന്ന നാണക്കേടിൽ കേസ് അവസാനിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.