ശ്രീനഗര്‍: ജെഎന്‍യു വിദ്യാര്‍ഥി നേതാവായിരുന്ന ഷെഹല റാഷിദിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് പിതാവ് അബ്ദുള്‍ റാഷിദ് ഷോറ രംഗത്ത്. കുടുംബവുമായി അകന്നു കഴിയുന്ന ഇയാള്‍ ഷെഹ്ല നടത്തുന്ന എന്‍ജിഒകള്‍ക്കെതിരെയടക്കം അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷെഹല നടത്തുന്ന എന്‍ജിഒകളെ സംബന്ധിച്ച് അന്വേഷണം വേണമെന്നും മകളുടെയും ഭാര്യയുടെയും ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും ഇയാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ആരോപണങ്ങള്‍ ഉന്നയിച്ചത്.
കശ്മീരില്‍ രാഷ്ട്രീയത്തിലേക്കിറങ്ങുന്നതിന് ഷെഹല മൂന്ന് കോടി രൂപ വാങ്ങിയെന്നാണ് ഇയാളുടെ മുഖ്യ ആരോപണം. ‘തീവ്രവാദ ഫണ്ടിംഗ് കേസില്‍ എന്‍ഐഎ കഴിഞ്ഞ വര്‍ഷം അറസ്റ്റ് ചെയ്ത മുന്‍ എംഎല്‍എ എഞ്ചിനിയര്‍ റാഷിദ്, വ്യവസായി ആയ സഹൂര്‍ വതാലി എന്നിവരില്‍ നിന്നായി ഷെഹല മൂന്ന് കോടി കൈപ്പറ്റിയെന്നാണ് ആരോപിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് ഷെഹ്ല രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്. ഐഎഎസ് ടോപ്പറായിരുന്ന ഷാ ഫൈസലിന്‍റെ നേതൃത്വത്തിലുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ സ്ഥാപക നേതാക്കളിലൊരാള്‍ കൂടിയായിരുന്നു ഇവര്‍. എന്നാല്‍ പിന്നീട് കശ്മീരിലെ മുഖ്യധാര രാഷ്ട്രീയമേഖല വിടുന്നതായി ഷെഹല പ്രഖ്യാപിച്ചിരുന്നു. ഒരു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് മകള്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് പിതാവ് രംഗത്തെത്തുന്നത്.
ഡിജിപിയെ അഭിസംബോധന ചെയ്തു കൊണ്ടുള്ള മൂന്ന് പേജ് കത്തും റാഷിദ് പുറത്തുവിട്ടിരുന്നു. ഷെഹല, സഹോദരി, മാതാവ്, ഷെഹലയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും ഇയാള്‍ ആരോപിക്കുന്നുണ്ട്.