ഇംഫാല്‍: ദിവസങ്ങളായി മണിപ്പൂരിൽ നിലനിൽക്കുന്ന സംഘർഷങ്ങൾക്ക് പിന്നാലെ പ്രതികരണം അറിയിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍.രണ്ടു സമുദായങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണ് സംഘര്‍ഷമായി മാറിയതെന്നും ഇത് ക്രമസമാധാന വിഷയമാണെന്നും മണിപ്പൂരില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സൈന്യം സംസ്ഥാന സര്‍ക്കാരിനെ സഹായിക്കുകയാണെന്നും അനിൽ ചൗഹാൻ വ്യക്തമാക്കി.സ്ഥിതി സാധാരണനിലയിലാകാന്‍ സമയമെടുക്കുമെന്നും നിലവില്‍ സംസ്ഥാനത്ത് ഭീകരവാദ ഭീഷണി നിലനില്‍ക്കുന്നില്ല എന്നും അദ്ദേഹം വ്യക്തമാക്കി.മണിപ്പൂരിലെ വെല്ലുവിളികള്‍ അവസാനിച്ചിട്ടില്ല, ഇതിന് കുറച്ച് സമയമെടുക്കും. പക്ഷേ അവ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ജനറല്‍ അനില്‍ ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.
അതിനിടെ മണിപ്പൂരിലെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് സംഘര്‍ഷബാധിത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനായി അമിത് ഷാ ഇന്നും ചര്‍ച്ചകള്‍ നടത്തും. ഏറ്റുമുട്ടിയ മെയ്തി, കുക്കി സമുദായത്തിന്റെ നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. നാലു ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ അമിത് ഷാ ഇന്നലെ ഗവര്‍ണര്‍ അനസൂയ ഉര്‍കെ, മുഖ്യമന്ത്രി ബീരേന്‍ സിങ്, മന്ത്രിമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, സേനാ തലവന്മാര്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തിയിരുന്നു.