കോഴിക്കോട് : താമരശ്ശേരി കൂടത്തായിയില്‍ 14 വര്‍ഷത്തിനിടെ ഒരേ കുടുംബത്തിലെ 6 പേര്‍ ദുരൂഹമായി മരിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ ജോളിയും ഇവര്‍ക്ക് സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വഴിവിട്ട അടുപ്പമുണ്ടായിരുന്നുവെന്ന് പൊലീസ്. ജോളിയുടെ ഭര്‍ത്താവ് റോയിയുടെ ബന്ധുവായ മാത്യു ഇവരുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ജോളിയും മാത്യുവും തമ്മിലുളള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്നും പൊലീസ് പറയുന്നു. ജോളിക്കു സയനൈഡ് എത്തിച്ചതിനാണ് ജ്വല്ലറി ജീവനക്കാരനായ കക്കാട്ട് മഞ്ചാടിയില്‍ എം എസ് മാത്യു, സ്വര്‍ണപ്പണിക്കാരനായ താമരശ്ശേരി തച്ചന്‍പൊയില്‍ മുള്ളമ്ബലത്ത് പ്രജികുമാര്‍ എന്നിവരെ അന്വേഷണസംഘം അറസ്റ്റ് ചെയ്തത്
.
ആറു കൊലപാതകങ്ങള്‍ക്കും സയനൈഡ് നല്‍കിയത് മാത്യുവാണെന്നാണ് അന്വേഷണസംഘം പറയുന്നത് . റോയ് തോമസിൻ്റെ മരണം സയനൈഡ് ഉള്ളില്‍ ചെന്നാണെന്ന വിവരമറിഞ്ഞതോടെയാണു ജോളിയുടെ ഉദ്ദേശ്യം വ്യക്തമായതെന്നു മാത്യു പറയുന്നു. ഇതിൻ്റെ പേരില്‍ മാത്യുവും ജോളിയും വഴക്കിട്ടിരുന്നുവെങ്കിലും വീണ്ടും അടുത്തു. 2017 ല്‍ ഷാജു സഖറിയാസിനെ ജോളി വിവാഹം കഴിക്കുന്നതിനെ മാത്യു എതിര്‍ത്തിരുന്നുവെന്നു പൊലീസ് പറഞ്ഞു. 2008 ലാണ് ആദ്യമായി ജോളിക്കു സയനൈഡ് നല്‍കിയതെന്നാണു മാത്യുവിൻ്റെ മൊഴി.അത് പോലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.