ദില്ലി: ശബരിമലയിൽ യുവതികൾക്ക് പ്രവേശിക്കാമെന്ന്,സുപ്രീം കോടതി ജഡ്ജി, ജസ്റ്റിസ് ബി ആർ ഗവായ് അഭിപ്രായപ്പെട്ടു . ഇപ്പോൾ സ്ത്രീകൾക്ക് ശബരിമലയിൽ പോകാൻ ഒരു തടസവുമില്ലെന്നും പന്തളം കൊട്ടാരത്തിന്‍റെ കേസ് സുപ്രീംകോടതി പരിഗണിക്കവെ,ജസ്റ്റിസ് ഗവായി നിരീക്ഷിച്ചു.
ജസ്റ്റിസ് എൻ വി. രമണ അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ഇതിനിടെ, ശബരിമലയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് സുപ്രീം കോടതി നടത്തിയത്. ഇത്രയധികം ഭക്തർ എത്തുന്ന ക്ഷേത്രത്തിനായി പ്രത്യേക നിയമം ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് സുപ്രീംകോടതി ചോദിച്ചു. മറ്റു ക്ഷേത്രങ്ങളുമായി ശബരിമലയെ താരതമ്യം ചെയ്യരുത്. വർഷം അമ്പതു ലക്ഷം ഭക്തർ എത്തുന്ന ക്ഷേത്രമാണ് ശബരിമല. സ്ത്രീകളെ ശബരിമല ഭരണ സമിതിയിൽ ഉൾപ്പെടുത്തുന്നതിനെയും കോടതി വിമർശിച്ചു.
ശബരിമല പുനപരിശോധനാ ഹർജികളുമായി ബന്ധപ്പെട്ട സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിയെ തുടർന്ന് സംസ്ഥാന സർക്കാരും തിരുവിതാംകൂർ ദേവസ്വം ബോർഡും നിയമോപദേശം തേടിയിരുന്നു.