ദില്ലി: മധ്യപ്രദേശിലെ കോൺഗ്രസ് നേതാവായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ ബി ജെ പിയിൽ ചേർന്നു. ബി ജെ പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ അധ്യക്ഷൻ ജെ പി. നദ്ദയിൽ നിന്നാണ് സിന്ധ്യ പാർട്ടി അംഗത്വം സ്വീകരിച്ചത്. സിന്ധ്യയെ ബി ജെ പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ബിജെപി അധ്യക്ഷന്‍ പറഞ്ഞു.
പാര്‍ട്ടിയിലേക്ക് തന്നെ ക്ഷണിച്ച നേതാക്കള്‍ക്ക് നന്ദി പറയുന്നുവെന്ന് അംഗത്വം സ്വീകരിച്ചതിനു ശേഷം സിന്ധ്യ പറഞ്ഞു. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും അധ്യക്ഷന്‍ ജെ പി. നദ്ദയും എന്നെ അവരുടെ കുടുംബത്തിലേക്ക് ക്ഷണിച്ചു, ഒരു സ്ഥാനം നല്‍കി. അതിന് താന്‍ നന്ദി പറയുന്നു.
ജീവിതത്തെ മാറ്റിമറിച്ച രണ്ട് സംഭവങ്ങളാണ് എനിക്കുണ്ടായിട്ടുള്ളത്. ഒന്ന് അച്ഛന്റെ മരണം, രണ്ടാമത്തേത് ബിജെപിയില്‍ ചേര്‍ന്നുകൊണ്ട് പുതിയ ചുവടുവെയ്പ്പ് എടുക്കാന്‍ തീരുമാനിച്ചത്.
മുമ്പുണ്ടായിരുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയല്ല ഇപ്പോഴുള്ളത്. പൊതുജനസേവനം നടത്താന്‍ ഇനി ആ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അത് ഇനിയൊരിക്കലും സാധിക്കില്ലെന്നാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നതെന്നും സിന്ധ്യ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ഇന്നലെയായിരുന്നു ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് അംഗത്വം രാജിവെച്ചത്. പാർട്ടി ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിക്കായിരുന്നു അദ്ദേഹം രാജിക്കത്ത് കൈമാറിയത്. സിന്ധ്യയുടെ രാജിക്ക് പിന്നാലെ തന്നെ കോൺഗ്രസിന്‍റെ 22 എംഎൽഎമാർ സ്പീക്കർക്ക് രാജി സമർപ്പിച്ചിരുന്നു. കമൽനാഥ് സർക്കാരിലെ മന്ത്രിമാരുൾപ്പെടെയുള്ളവരായിരുന്നു രാജി സമർപ്പിച്ചത്. സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നേക്കും.