കോഴിക്കോട്: സിൽവർ ലൈൻ കല്ലിടൽ നിർത്തിവെയ്ക്കാൻ സംസ്ഥാന സർക്കാർ തീരുമാനയിച്ചത് ജനവികാരത്തിന് മുമ്പിൽ മുട്ടു മടക്കിയത് കൊണ്ടാണെന്ന് തുറന്നടിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കേന്ദ്രസർക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് മനസ്സിലായതോടെ സിൽവർ ലൈൻ യാഥാർത്ഥ്യമാവില്ലെന്ന് സംസ്ഥാന സർക്കാരിന് ഉറപ്പായിരുന്നുവെന്നും ചെയ്തുപോയ തെറ്റുകൾക്ക് മുഖ്യമന്ത്രി ജനങ്ങളോട് മാപ്പു പറയണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
‘സിൽവർ ലൈൻ വിഷയം ഉയർത്തി തൃക്കാക്കര ഉപതിരഞ്ഞെടുപ്പിനെ നേരിടുമെന്ന് പറഞ്ഞ പിണറായി വിജയന് നേരം വെളുക്കുമ്പോഴേക്കും ബോധോദയമുണ്ടായത് നല്ല കാര്യമാണ്. സിൽവർ ലൈനിനെതിരാണ് ജനവികാരമെന്ന്, വോട്ട് അഭ്യർത്ഥിച്ച് വീടുകളിലെത്തിയ മന്ത്രിമാർക്ക് ബോധ്യമായിട്ടുണ്ട്. പിടിവാശി ഒഴിവാക്കി ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി പൂർണ്ണമായും ഉപേക്ഷിക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. വികസനമെന്നത് ജനഹിതത്തിന് വേണ്ടിയാവണം. അല്ലാതെ പിണറായി കരുതും പോലെ കമ്മീഷൻ അടിക്കാനാവരുത്’- സുരേന്ദ്രൻ പറഞ്ഞു.
മാത്രമല്ല സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് സിൽവർ ലൈനിന്റെ പേരിൽ, പോലീസ് അതിക്രമത്തിന് ഇരയായതെന്നും സിൽവർ ലൈനിനെതിരായ പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും കേരളത്തെ കടക്കെണിയിലാക്കി കമ്മീഷനടിക്കാൻ ആരെയും, കേന്ദ്രത്തിലുള്ള നരേന്ദ്രമോദി സർക്കാർ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു