സംസ്ഥാനത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന ഹർത്താലിൽ സമര അനുകൂലികള്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്‌ആര്‍ടിസി ബസുകള്‍. ബസുകളുടെ ചില്ലുകള്‍ തകര്‍ന്നതില്‍ 2,16,000 രൂപയാണ് നഷ്ടം. ഇത്രയും ബസുകളുടെ രണ്ട് ദിവസത്തെ സര്‍വീസും മുടങ്ങുന്നതോടെ വരുമാനത്തില്‍ 25 ലക്ഷം രൂപയുടെ നഷ്ടമാണ് കെഎസ്‌ആര്‍ടിസിക്കുണ്ടാകുന്നത്.
തകര്‍ക്കപ്പെട്ട 18 ബസുകളില്‍ 13 എണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ ബസിന്റേയും ചില്ലുകള്‍ തകര്‍ന്നിട്ടുണ്ട്. ബസൊന്നിന് പന്ത്രണ്ടായിരം രൂപ വീതം ചെലവാകും. ഹര്‍ത്താല്‍ കാരണം സര്‍വീസുകള്‍ റദ്ദാക്കിയതിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വരുമാന നഷ്ടം വേറെയുമുണ്ട്.
പൗരത്വനിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് എസ്ഡിപിഐ, ബിഎസ്പി തുടങ്ങി മുപ്പതിലധികം സംഘടനകള്‍ ഉളള സംയുക്ത സമരസമിതിയാണ് ഹര്‍ത്താല്‍ നടത്തിയത്.