തിരുവനന്തപുരം: കണ്ണൂർ വി സി പുനർ നിയമനത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ (R Bindu) കത്ത് പുറത്ത്. അക്കാദമിക മികവ് നിലനിര്‍ത്താന്‍ ഡോ. ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കണമെന്ന് കത്തില്‍ പറയുന്നുണ്ട്. മന്ത്രി അയച്ച കത്താണ് പുറത്തു വന്നത്. പ്രൊഫ. ബിന്ദു ഗവര്‍ണ്ണര്‍ക്കാണ് ശുപാര്‍ശ കത്ത് നല്‍കിയത്.
വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേർച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാർശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം. നിയമനവിവാദം ശക്തമാകുന്നതിനിടെ ഉന്നത വിദ്യാഭ്യാസമന്ത്രിയും കൂടുതല്‍ കുരുക്കിലേക്ക് നീങ്ങുകയാണ്. പുനര്‍ നിയമനത്തിന് ഗവര്‍ണറോട് ആവശ്യപ്പെട്ടത് മന്ത്രിയാണെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചപ്പോഴും മന്ത്രി മൗനം തുടരുകയായിരുന്നു.
അതേസമയം ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്കൊന്നും മുഖ്യമന്ത്രിക്ക് മറുപടിയില്ലാത്തത് മടിയില്‍ കനമുള്ളതുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കേരളത്തിലെ സർവകലാശാലകളിൽ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവർണർ ചൂണ്ടിക്കാണിച്ചതെന്നും സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിലെ സര്‍വ്വകലാശാലകളിലെ സിപിഎമ്മിന്റെ രാഷ്ട്രീയ അതിപ്രസരമാണ് ഗവര്‍ണര്‍ ചൂണ്ടിക്കാണിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.