കൊച്ചി: കരിപ്പൂർ സ്വർണ്ണ കള്ളക്കടത്ത് കേസിൽ കൊടുവള്ളി സംഘത്തലവൻ സൂഫിയാൻ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാൻ അനുമതി. സൂഫിയാൻ അടക്കം 12 പേരെ അറസ്റ്റ് ചെയ്യണം എന്ന കസ്റ്റംസ് ആവശ്യം കോടതി അംഗീകരിച്ചു. കസ്റ്റംസ് ഉടൻ തന്നെ ജയിലിലെത്തി പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. കരിപ്പൂർ വിമാനത്താവളം വഴി പ്രതികൾ സ്വർണ്ണ കള്ളക്കടത്ത് വ്യാപകമായി നടത്തിയിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്.
കഴിഞ്ഞമാസം ആദ്യമാണ് സൂഫിയാനെ കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തിരുന്നു. രാമനാട്ടുകര അപകടം നടന്ന ദിവസം കരിപ്പൂർ വിമാനത്താവളത്തിലും അപകടം നടന്ന സ്ഥലത്തും ഇയാളെത്തിയതായി പോലീസിന് വ്യക്തമായ വിവരം ലഭിച്ചതോടെയായിരുന്നു അറസ്റ്റ്. നിരവധി സ്വർണ കള്ളക്കടത്തുകേസില്‍ പ്രതിയായ ഇയാള്‍ക്കെതിരെ മുമ്പ് കോഫെപോസയും ചുമത്തിയിട്ടുണ്ട്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് തിരുവനന്തപുരം, പരപ്പന അഗ്രഹാര ജയിലുകളിൽ ഇയാൾ കഴിഞ്ഞിട്ടുണ്ട്. അതേസമയം സൂഫിയാന്റെ സഹോദരൻ ഫിജാസിനെ പോലീസ് നേരത്തേതന്നെ അറസ്റ്റു ചെയ്തിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona