കരൂര്‍ ദുരന്തം അന്വേഷിക്കാൻ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച് മദ്രാസ് ഹൈക്കോടതി. നോർത്ത് സോൺ ഐജിക്കാണ് കേസ് അന്വേഷണ ചുമതല . നാമക്കൽ എസ്പിയും അന്വേഷണ സംഘത്തിന്റെ ഭാഗമാവും സംഭവത്തിൽ കോടതിക്ക് കണ്ണടയ്ക്കാനാവില്ലെന്നും ആരും നിയമത്തിനു അതീതരല്ലെന്നും വ്യക്തമാക്കിയ കോടതി കരൂരിലുണ്ടായത് മനുഷ്യ നിർമ്മിത ദുരന്തമാണെന്നും നിരീക്ഷിച്ചു.
വിജയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. കുട്ടികളടക്കം മരിച്ചിട്ടും സ്ഥലം വിട്ടെന്നും അണികളെ ഉപേക്ഷിച്ചയാള്‍ക്ക് നേതൃഗുണം ഇല്ലെന്നും എന്തുതരം രാഷ്ട്രീയ പാര്‍ട്ടി ആണിതെന്നുംകോടതി ചോദിച്ചു.
കേസ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ സർക്കാർ മടിക്കുന്നതെന്താണെന്നാണ് സർക്കാരിനോട് കോടതി ചോദിച്ചത്. തുടർന്ന് രണ്ട് പേരെ അറസ്റ്റു ചെയ്തുവെന്ന സർക്കാർ അഭിഭാഷകന്റെ മറുപടിയോട് രൂക്ഷമായിട്ടാണ് കോടതി പ്രതികരിച്ചത്. ടിവികെയോട് സർക്കാരിന് എന്താണ് ഇത്ര വിധേയത്വം എന്നും കോടതി ചോദിച്ചു. സർക്കാരിന്റെ എതിർപ്പ് അവഗണിച്ചാണ് കോടതി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചത്. അതേസമയം, കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹർജികളും നേരത്തെ മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. നിലവിൽ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.

