ദില്ലി: കശ്മീരി പണ്ഡിറ്റുകളുടെ സുരക്ഷിതത്വം ഉറപ്പാക്കുമെന്ന് ലെഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ. താഴ്‌വരയില്‍ ജോലി ചെയ്ത് ജീവിക്കുന്ന പണ്ഡിറ്റുകള്‍ക്ക് യാതൊരു വിധത്തിലുള്ള അപകടവും സംഭവിക്കുന്നില്ലെന്ന് സര്‍ക്കാര്‍ ഉറപ്പു വരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
തിങ്കളാഴ്ച, പ്രതിഷേധം നടത്തുന്ന കശ്മീരി പണ്ഡിറ്റുകളെ കണ്ടു സംസാരിക്കവേയാണ് ഗവര്‍ണര്‍ ഇപ്രകാരം ഉറപ്പു നൽകുന്നപ്രഖ്യാപനം നടത്തിയത്. കശ്മീരി പണ്ഡിറ്റായ രാഹുല്‍ ഭട്ടിനെ ഭീകരര്‍ തഹസില്‍ദാര്‍ ഓഫീസില്‍ കയറി വെടിവെച്ചു കൊന്നിരുന്നു. ഇതേതുടര്‍ന്നാണ് പണ്ഡിറ്റ് സമൂഹം ബഡ്‌ഗാം ജില്ലയിലെ ഷെയ്ഖ്പുര ട്രാന്‍സിറ്റ് കോളനിയില്‍ പ്രതിഷേധം ആരംഭിച്ചത്. പണ്ഡിറ്റുകളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പു വരുത്തുക, രാഹുല്‍ ഭട്ടിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യുക എന്നിവയായിരുന്നു അവരുടെ ആവശ്യം.
കശ്‍മീര്‍ താഴ്‌വരയില്‍ ജീവന് ഭീഷണിയുണ്ടെന്നും, തങ്ങളെ കുറച്ചു കൂടി സുരക്ഷിതരായ എവിടേക്കെങ്കിലും മാറ്റി പാര്‍പ്പിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന്, കശ്മീരി പണ്ഡിറ്റുകളെ സുരക്ഷിതമായ മേഖലകളിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലിക്ക് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

