തൃശൂർ : വരവൂർ പാലക്കൽ ക്ഷേത്ര ഉത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാക്കൾ മരിച്ചു.വാലി പറമ്പിൽ ശബരി എന്ന 18 കാരനും രാജേഷ് എന്നയാളുമാണ് മരിച്ചത്.ഇരുവരും തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. കഴിഞ്ഞ 26നായിരുന്നു അപകടമുണ്ടായത്.സ്ഥലത്തുണ്ടായിരുന്ന നാല് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.
വരവൂർ പാലക്കൽ ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കതിന കുറ്റികളിൽ കരിമരുന്ന് നിറക്കുമ്പോഴാണ് പൊട്ടിത്തെറിയുണ്ടായത്. വരവൂർ സ്വദേശികളായ ശ്യാംജിത്, രാജേഷ്, ശ്യാംലാൽ, ശബരി എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ശ്യാലാലിനും, ശബരിക്കും എഴുപത് ശതമാനത്തിലേറെ പൊള്ളലുണ്ടായിരുന്നു.
മറ്റുള്ള രണ്ടുപേർക്ക് 30 ശതമാനം പൊള്ളലേറ്റിരുന്നു. നാലുപേരെയും ബേർണ്സ് ഐസിയുവിലേക്ക് മാറ്റിയിരിക്കുകയായിരുന്നു. കരിമരുന്ന് തൊഴിലാളികളായിരുന്നു നാല് പേരും. ഒരേ കുടുംബത്തിൽ നിന്നുള്ളവരുമായിരുന്നു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തിരുന്നു. അപകട കാരണം വ്യക്തമല്ല. പാലക്കൽ ഭഗവതി ക്ഷേത്രത്തിലെ വേല ദിവസമാണ് അപകടം നടന്നത്.