കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടി കാവ്യാ മാധവനെ അടുത്ത ആഴ്ച അന്വേഷണസംഘം ചോദ്യം ചെയ്യും. ഏപ്രില്‍ 18 തിങ്കളാഴ്ചയ്ക്ക് ശേഷം ക്രൈംബ്രാഞ്ച് സംഘം കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ഇതിനകം കാവ്യ മറ്റൊരു സ്ഥലം തിരഞ്ഞെടുത്തില്ലെങ്കില്‍ അവരുടെ ആലുവയിലെ വീട്ടില്‍വെച്ചു തന്നെ ചോദ്യംചെയ്യാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.
സൗകര്യക്കുറവ് ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞദിവസം ആലുവയിലെ പത്മസരോവരം വീട്ടിലെ ചോദ്യംചെയ്യല്‍ ക്രൈംബ്രാഞ്ച് വേണ്ടെന്നുവെച്ചത്. അടുത്ത ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യാ മാധവന് വീണ്ടും നോട്ടീസ് നല്‍കും. ഇരുകൂട്ടര്‍ക്കും സൗകര്യപ്രദമായ സ്ഥലത്തുവെച്ച് ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലപാട്. എന്നാല്‍ ചോദ്യംചെയ്യല്‍ പത്മസരോവരത്തില്‍വെച്ച് നടത്തണമെന്ന നിലപാടില്‍ കാവ്യ ഉറച്ചുനിന്നാല്‍ അവിടെവെച്ച് തന്നെ ചോദ്യംചെയ്യാമെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

