ധാർമ്മികമായ ഉത്തരവാദിത്വം ഏറ്റെടുത്ത് അരവിന്ദ് കെജ്‌രിവാൾ ദില്ലി മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജി വയ്ക്കണം എന്ന ആവശ്യവുമായി മഹാരാഷ്ട്ര കോൺഗ്രസ് നേതാവ് സഞ്ജയ് നിരുപം രംഗത്ത്. ദില്ലി മദ്യ നയ അഴിമതി കേസിൽ ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധങ്ങൾ രാജ്യ വ്യാപകമായി ഇൻഡി സഖ്യം സംഘടിപ്പിച്ചിരുന്നു. ആരോപണം വരുമ്പോൾ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് കെജ്‌രിവാൾ രാജി വയ്ക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്രയിലെ പ്രമുഖ കോൺഗ്രസ് നേതാവും വക്താവുമായ സഞ്ജയ് നിരുപം രംഗത്ത് വന്നത്. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് സഞ്ജയ് നിരുപം ആവശ്യമുന്നയിച്ചിരിക്കുന്നത്.
എൽ കെ അദ്വാനി, മാധവറാവു സിന്ധ്യ, കമൽനാഥ് എന്നിവരുടെ പേരുകൾ ചില അഴിമതികളിൽ ഉയർന്നപ്പോൾ അവർ തങ്ങളുടെ സ്ഥാനങ്ങൾ രാജിവച്ചതായി കുറിപ്പിൽ പറയുന്നു. ട്രെയിൻ അപകടത്തെ തുടർന്നാണ് ലാൽ ബഹാദൂർ ശാസ്ത്രി രാജിവെച്ചത്, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ പാരമ്പര്യമുണ്ടെന്ന് സഞ്ജയ് നിരുപം കൂട്ടിച്ചേർത്തു. ഈ വർഷം ജനുവരിയിൽ അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് ഹേമന്ത് സോറൻ്റെ രാജിയും അദ്ദേഹം സൂചിപ്പിച്ചു.
നേരത്തെ ദില്ലി മദ്യനയ അഴിമതിക്കേസിൽ 7 ദിവസത്തേക്ക് അതായത് ഈ മാസം 28 വരെ കോടതി കെജ്‌രിവാളിനെ ഇഡി കസ്റ്റഡിയിൽ വിട്ടിരുന്നു. ദില്ലി റോസ് അവന്യൂ കോടതിയുടേതാണ് നടപടി. 10 ദിവസം കസ്റ്റഡിയിൽ വിടണമെന്നായിരുന്നു ഇഡി കോടതിയിൽ ആവശ്യപ്പെട്ടത്. മൂന്നേ കാൽ മണിക്കൂറോളമാണ് കോടതിയിൽ വാദം നടന്നത്. കോടതിയിൽ നിന്ന് ഇഡി ഓഡ്‌ഫീസിലേക്ക് കൊണ്ട് പോകും വഴിയായിരുന്നു മുഖ്യമന്ത്രി പദവിയിൽ നിന്ന് താൻ രാജി വയ്ക്കില്ലെന്ന് കെജ്‌രിവാൾ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്