പ്രേക്ഷകപ്രീതി നേടിയിട്ടും സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പട്ടികയില്‍ ‘ഹോം‘ പൂര്‍ണമായി പുറത്താക്കപ്പെട്ടതില്‍ സോഷ്യൽമീഡിയയിൽ ശക്തമായ പ്രതിഷേധം. ചലച്ചിത്ര പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും അടക്കമുള്ളവരാണ് ഫേസ്ബുക്കിലൂടെ ചിത്രത്തെ പിന്തുണച്ചും ജൂറിയെ വിമര്‍ശിച്ചും രംഗത്ത് എത്തിയിരിക്കുകയാണ്.
ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ വിജയ് ബാബുവിന്റെ പേരില്‍ ബലാത്സംഗകേസ് ഉള്ളതിനാലാണ് ചിത്രത്തെ തഴയുന്നത് എന്നാണ് ആരോപണങ്ങള്‍. സിനിമക്ക് അര്‍ഹതപ്പെട്ടത് കിട്ടിയില്ലെന്ന് തോന്നിയിട്ടുണ്ടെന്നും മികച്ച നടനുള്‍പ്പെടെയുള്ള പുരസ്കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും സംവിധായകന് റോജിന്‍ തോമസ് പറഞ്ഞു. മാറ്റിനിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണെന്നും സംവിധായകന് വ്യക്തമാക്കി.
അതേസമയം, മികച്ച നടനുള്ള പുരസ്കാരം ഇന്ദ്രന്‍സിന് നല്‍കാത്തതില്‍ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എം.എല്‍.എയുമായ ഷാഫി പറമ്പില്‍ രംഗത്തെത്തി. ‘ഹോം’ സിനിമയിലെ ഇന്ദ്രന്‍സ് കഥാപാത്രം ഒലിവര്‍ ട്വിസ്റ്റിന്റെ ചിത്രം ഷാഫി ഫേസ്ബുക്കില്‍ പങ്കുവെച്ചു.
വിജയ് ബാബുവിനെതിരായ പരാതിയും ഹോമിന് പുരസ്കാരം നല്‍കാത്തതും തമ്മില്‍ ബന്ധമില്ലെന്ന് ജൂറി ചെയര്മാന് സയ്യിദ് അഖ്തര്‍ മിര്‍സ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഹോമിന് പുരസ്കാരം ലഭിക്കാത്തതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ബന്ധമില്ലെന്നും അവാര്‍ഡ് നിര്‍ണയത്തില്‍ മന്ത്രിയെന്ന നിലയില്‍ ഇടപെട്ടിട്ടില്ലെന്നും സജി ചെറിയാനും അറിയിച്ചിരുന്നു.