മസ്കത്ത് :സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പ്രശസ്ത പരിസ്ഥിതി– സാമൂഹിക പ്രവർത്തക ദയാബായി രംഗത്തു വന്നു. കേരളം ഒരു പ്രതീക്ഷ നശിച്ച നാടായി മാറിക്കൊണ്ടിരിക്കുകയാണെന്നും സാധാരണക്കാരെ പിഴുതെറിഞ്ഞ് കോർപറേറ്റുകൾക്ക് അനുസൃതമായി കാര്യങ്ങൾ നീക്കി പണം കുന്നുകൂട്ടാൻ മാത്രമാണ് സർക്കാർ ശ്രമിക്കുന്നതെന്നും ദയാബായി തുറന്നടിച്ചു. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ അനുസരിച്ച് ജീവിക്കാനുള്ള സാഹചര്യം ഇന്ന് കേരളത്തിലില്ലെന്നും ദയാബായി ആരോപിച്ചു.
എൽഡോസൾഫാൻ ഇരകൾക്കു വേണ്ടി സംസാരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുവദിച്ചില്ലെന്നും ദയാബായി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ സര്‍ക്കാരിൽ നിന്ന് ലഭിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കിൽ വിഷയത്തില്‍ വീണ്ടും ഇടപെടുമെന്നും അവർ അറിയിച്ചു. മസ്‌കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകയുടെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.