തിരുവനന്തപുരം: വേനൽ ചൂടിനപ്പുറം ചൂടേറിയ പരസ്യ പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. ഇന്ന് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലപര്യടനം പൂര്‍ത്തിയാകും. 12 സംസ്ഥാനങ്ങളിലെയും ജമ്മുവിലെയും അടക്കം 88 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. വിവിധ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ റോഡ് ഷോ നടക്കും.
ഇന്ന് മൂന്ന് മണിയോടെ മണ്ഡല കേന്ദ്രങ്ങളിലാകും കൊട്ടിക്കലാശം. കൃത്യം അഞ്ചിന് പരസ്യ പ്രചരണം നിർത്തും. നാളെ നിശബ്ദ പ്രചരണത്തിനൊടുവിൽ വെള്ളിയാഴ്ച കേരളം പോളിംഗ് ബൂത്തിലെത്തും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർത്ഥികളാണ് മത്സരംരംഗത്തുള്ളത്. 25 പേർ സ്ത്രീകളാണ്. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക.
കർണാടകയിലെ 14, രാജസ്ഥാനിലെ 13 മണ്ഡലങ്ങളിലും വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കും. ഔട്ടർ മണിപ്പുരിലെ ശേഷിക്കുന്ന ബൂത്തുകൾ, യുപി, മഹാരാഷ്‌ട്ര, അസം, ബിഹാർ, ഛത്തീസ്ഗഢ്, മദ്ധ്യപ്രദേശ്, തൃപുര, ബംഗാൾ, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ഏതാനും മണ്ഡലങ്ങളും വെള്ളിയാഴ്ച വിധിയെഴുതുന്ന പ്രധാന മണ്ഡലങ്ങളിൽ ഉൾപ്പെടുന്നു.
88 മണ്ഡലങ്ങളിൽ 62-ലും ബിജെപിയായിരുന്നു 2019-ലെ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. രണ്ട് മണ്ഡലങ്ങളിൽ ബിജെപിയുടെ സഖ്യകക്ഷികൾ, കോൺഗ്രസിന് 18 സീറ്റുകളും നാല് സീറ്റുകൾ സഖ്യകക്ഷികൾക്കും ഒരു സീറ്റ് സിപിഎമ്മിനുമായിരുന്നു.