കൊച്ചി: കേരളവർമ്മ കോളേജിലെ ചെയർമാൻ തെരഞ്ഞെടുപ്പ് വിവാദത്തിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. തെരഞ്ഞെടുപ്പ് റീകൗണ്ടിങ് നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്ന് കോടതി വ്യക്തമാക്കി. യൂണിയൻ ചെയർമാൻ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെഎസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ നൽകിയ ഹർജി കോടതി പരിഗണിക്കുകയായിരുന്നു.
ടാബുലേഷൻ രേഖകൾ പരിശോധിച്ച കോടതി ആദ്യം വോട്ടെണ്ണിയപ്പോൾ കണ്ടെത്തിയ അസാധുവോട്ടുകൾ റീകൗണ്ടിങിൽ പരിഗണിച്ചത് എങ്ങനെയെന്ന് ആരാഞ്ഞു. റീകൗണ്ടിങ് എന്നാൽ സാധുവായ വോട്ടുകൾ മാത്രമാണെന്നും നടപടിക്രമങ്ങളിൽ അപാകതയുണ്ടായെന്നും കോടതി വ്യക്തമാക്കി. അസാധുവോട്ടുകൾ കണ്ടെത്തിയാൽ ഇവ മാറ്റിവച്ച് പ്രത്യേകമായി സൂക്ഷിക്കണമെന്നാണ് ചട്ടം.
ആദ്യം വോട്ടെണ്ണിയപ്പോൾ കെഎസ്.യു സ്ഥാനാർത്ഥിക്ക് 896 വോട്ടും എസ്എഫ്‌ഐ സ്ഥാനാർത്ഥിക്ക് 895 വോട്ടുമാണ് ലഭിച്ചത്. റീകൗണ്ടിങിൽ, അസാധു വോട്ടുകൾ സാധുവായി പരിഗണിച്ചെന്നും, ഇത് മാർഗനിർദേശങ്ങൾക്ക് വിരുദ്ധമാണെന്നും, അതിനാൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമായിരുന്നു കെ.എസ്.യു സ്ഥാനാർത്ഥി ശ്രീക്കുട്ടൻ ഹർജിയിലൂടെ ആവശ്യപ്പെട്ടത്.