പഞ്ചാബ് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും എതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വര്‍ഷകാലസമ്മേളനം ചേരാത്തതിനെ വിമര്‍ശിച്ച കോടതി ഗവര്‍ണറുടെ പ്രവര്‍ത്തനത്തിലും അതൃപ്തിയുണ്ടെന്ന് വ്യക്തമാക്കി. ഗവര്‍ണര്‍ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു ചീഫ് ജസ്റ്റിസിന്റെ വിമര്‍ശനം.
ഗവർണർമാർ തീകൊണ്ട് കളിക്കരുതെന്നും ഗവർണർമാർ തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരുകളുടെ ഉപദേശമനുസരിച്ച് പ്രവർത്തിക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി. കൂടാതെ, നിയമസഭ പാസാക്കിയ ബില്ലുകൾ തീർപ്പാക്കുന്നതിലെ കാലതാമസം ശരിയല്ല. ബില്ലുകൾ അനിശ്ചിതമായി പിടിച്ചുവെക്കാൻ ഗവർണർക്ക് കഴിയില്ലെന്നും ഗവർണർമാർ ഇങ്ങനെ പെരുമാറിയാൽ പാർലമെന്ററി ജനാധിപത്യവും സർക്കാരും എങ്ങനെ മുന്നോട്ടുപോകുമെന്നും കോടതി ആരാഞ്ഞു.
ചട്ടപ്രകാരമല്ല പഞ്ചാബ് സർക്കാർ നിയമസഭ വിളിച്ചു ചേർത്തതെന്നായിരുന്നു ഗവർണറുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ, സഭാ സമ്മേളനം സാധുവാണോ അല്ലയോ എന്ന് ഗവര്‍ണര്‍മാര്‍ക്കെങ്ങനെ വിധി പറയാന്‍ കഴിയുമെന്നും സുപ്രീംകോടതി മറുചോദ്യം ഉന്നയിച്ചു. അതേസമയം, പഞ്ചാബ് സര്‍ക്കാരിനെയും കോടതി വിമര്‍ശിച്ചു.