മലയാള സിനിമയുടെ താരക്കൂട്ടായ്മയായ ‘അമ്മ’യുടെ പുതിയ ആസ്ഥാന മന്ദിരം മമ്മൂട്ടിയും മോഹൻലാലും ചേർന്നു ഉദ്ഘാടനം ചെയ്തു. കലൂരിലാണ് 10 കോടിയോളം ചെലവിട്ട് അത്യാധുനിക സൗകര്യമുള്ള ബഹുനില കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. അതേസമയം, സംഘടനാ രൂപീകരണത്തിന്റെ 25–ാം വർഷത്തിലാണു സ്വന്തം ആസ്ഥാന മന്ദിരമെന്ന മോഹം പൂവണിയുന്നത്. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തിയ ഉദ്ഘാടന ചടങ്ങിലൽ നൂറ് പേർ മാത്രമായിരുന്നു പങ്കെടുത്തത്.
മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കാര്യങ്ങൾ ഈ പുതിയ കെട്ടിടത്തിലൂടെ ഉണ്ടാകട്ടെയെന്ന് മോഹൻലാൽ പറഞ്ഞു. കൂടാതെ അമ്മ സംഘടനയ്ക്കു വേണ്ടി ട്വന്റി ട്വന്റിക്ക് ശേഷം മറ്റൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന്റെ കാര്യങ്ങൾ സസ്പെൻസ് ആയി വച്ചിരിക്കുകയാണെന്നും മോഹൻലാൽ പറഞ്ഞു. എന്നാൽ, കൊവിഡിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് ട്വെന്റി ട്വന്റി പോലൊരു സിനിമ ചെയ്യുന്നതെന്ന് മോഹൻലാൽ പറഞ്ഞു. ഏകദേശം 135ഓളം പ്രവര്‍ത്തകർക്ക് ഇതിൽ അഭിനയിക്കാൻ കഴിയും. അങ്ങനെയൊരു കഥയാണ് ഈ സിനിമയ്ക്കും വേണ്ടിയിരുന്നത്. ചിത്രം ആശീർവാദ് ആകും നിർമിക്കുക. കൂടാതെ സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ. രാജീവ് കുമാർ എഴുതിയിരിക്കുന്നു. ഇതൊരു ക്രൈം ത്രില്ലറാണ്. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് ചിത്രം സംവിധാനം ചെയ്യുമെന്നും മോഹൻലാൽ പറഞ്ഞു. മാത്രമല്ല ഇതൊരു മഹത്തായ സിനിമയാണെന്നും നടൻ കൂട്ടിച്ചർത്തു.