ബെയ്ജിങ് : കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മറ്റൊരു അദ്ധ്യാപികയുമായുള്ള തർക്കത്തിന് പിന്നാലെ ചൈനയിൽ കുട്ടികൾക്കു സോഡിയം നൈട്രൈറ്റ് കലർത്തിയ ഭക്ഷണം നൽകി ഒരു കുട്ടിയെ കൊലപ്പെടുത്തിയ കിന്റർഗാർഡൻ അദ്ധ്യാപികയെ ഇക്കഴിഞ്ഞ വ്യാഴാഴ്ച വധശിക്ഷയ്ക്കു വിധേയയാക്കി. മുപ്പത്തൊൻപതുകാരിയായ വാങ് യുന്നിനെയാണു വധശിക്ഷയ്ക്കു വിധേയമാക്കിയത്.
2019 മാർച്ചിലാണു കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുട്ടികളെ എങ്ങനെ നിയന്ത്രിക്കണമെന്നതിനെ ചൊല്ലി മറ്റൊരു അധ്യാപികയുമായി വാങ് യുൻ വഴക്കിടുകയും പിറ്റേദിവസം കിൻഡർഗാർഡിനിലെ കുരുന്നുകൾക്കുള്ള ഭക്ഷണത്തിൽ സോഡിയം നൈട്രേറ്റ് എന്ന മാരക രാസവസ്തു കലർത്തുകയുമായിരുന്നു. ഇത് കഴിച്ച കുട്ടികളിൽ ഒരാൾ തൊട്ടടുത്ത വർഷം ജനുവരിയിൽ അവയവങ്ങൾ പ്രവർത്തനരഹിതമായതിനെ തുടർന്നു മരിച്ചു. 24 കുട്ടികൾക്കു ശാരീരിക ബുദ്ധിമുട്ടുകളുണ്ടായെന്നും കോടതി നിരീക്ഷിച്ചു. ഒൻപതുമാസത്തെ തടവുശിക്ഷയായിരുന്നു അദ്ധ്യാപികയ്ക്ക് ആദ്യം ലഭിച്ചത്. പിന്നാലെ 2020 സെപ്റ്റംബറിൽ വധശിക്ഷയ്ക്കു വിധിക്കുകയായിരുന്നു.