മുംബൈ: സെൽഫി എടുക്കുന്നതിനിടെ യുവതിയെ വളഞ്ഞ് എട്ടംഗ സംഘം പീഡിപ്പിച്ചു. മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിലെ രാജൂർ ഘട്ടിലാണ് യുവതി പീഡനത്തിനിരയായത്. യുവതിക്കൊപ്പമുണ്ടായിരുന്ന ആൺസുഹൃത്തിൽ നിന്ന് 45,000 രൂപയും പ്രതികൾ തട്ടിയെടുത്തു.
വ്യാഴാഴ്ച വൈകിട്ട് യുവതിയും ആൺസുഹൃത്തും കൂടി നടക്കാനിറങ്ങിയപ്പോഴാണ് അതിക്രമം. റോഡിൽനിന്നു സെൽഫി പകർത്തുന്നതിനിടെ ഇരുവരെയും വളഞ്ഞ എട്ടംഗ സംഘം കത്തികാട്ടി ഭീഷണിപ്പെടുത്തി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ബോറഖേഡി പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിന് തിരച്ചിൽ ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.