സുൽത്താൻബത്തേരി: വയനാട് കൂടല്ലൂർ മേഖയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ നരഭോജി കടുവ ഒടുവില്‍ കൂട്ടിലായി പൂതാടി മൂടക്കൊല്ലിയില്‍ ക്ഷീര കർഷകനെ കൊന്ന് പകുതി ഭക്ഷിച്ച കടുവയെ പത്ത് ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് കൂട്ടിലാക്കിയത്. കൂടല്ലൂർ കോളനിയില്‍ സ്ഥാപിച്ച ഒന്നാം നമ്പർ കൂട്ടിലാണ് കടുവ കുടുങ്ങിയത്.
അതേസമയം കടുവയെ വെടിവെച്ചു കൊല്ലണമെന്നാവശ്യപ്പെട്ട് പ്രതിഷേധം നടത്തുകയാണ് നാട്ടുകാര്‍. കടുവയുമായെത്തിയ വനംവകുപ്പിന്റെ വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചാണ് പ്രതിഷേധം. മയക്കുവെടി വെയ്ക്കുക അല്ലെങ്കില്‍ കൂട്ടിലാക്കുക അതിനു കഴിയാതെ വന്നാല്‍ മാത്രം വെടിവെച്ചു കൊല്ലുക എന്നതായിരുന്നു ഫോറസ്റ്റ് കണ്‍സര്‍വേറ്റർ നേരത്തെ പുറപ്പെടുവിച്ച ഉത്തരവ്. കുങ്കിയാനകളെയുൾപ്പടെ എത്തിച്ച് തിരച്ചിൽ തുടരുന്നതിനിടെയാണ് ഇന്ന് രണ്ടേകാലോടെ കടുവ കൂട്ടിലായത്.