കോട്ടയം: ദില്ലിയിലെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി നിഷേധിച്ചു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിന പരേഡ്.
ലോകത്തെ ഏറ്റവും വലിയ പക്ഷിശിൽപം എന്നു വിശേഷിക്കപ്പെടുന്ന കൊല്ലം ചടയമംഗലത്തെ ‘ജടായുപ്പാറ’ പ്രമേയമാക്കിയ നിശ്ചലദൃശ്യമാണ് ഇത്തവണ അനുമതിക്കായി സമർപ്പിച്ചിരുന്നത്.
ഇതിനുപകരമായി ആദി ശങ്കരന്റെ നിശ്ചല ദൃശ്യം തയ്യാറാക്കാന്‍ പ്രതിരോധ മന്ത്രാലയ സമിതി ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ അപേക്ഷ പിന്‍വലിക്കാനും നിര്‍ദേശിച്ചു. മാത്രമല്ല മൊത്തം 12 സംസ്ഥാനങ്ങൾക്കാണ് അനുമതി ലഭിച്ചത്.
മുന്‍പ് 2 വര്‍ഷം കേരളത്തിന്റെ ഫ്‌ലോട്ടിനു അനുമതി ലഭിച്ചിരുന്നില്ല. കയർ എന്ന പ്രമേയത്തിലെ നിശ്ചലദൃശ്യവുമായാണ് കഴിഞ്ഞ വർഷം കേരളം റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്തത്. റിപ്പബ്ലിക് ദിന പരേഡിലെ മികച്ച നിശ്ചല ദൃശ്യത്തിന് 5 തവണ കേരളത്തിനു മെഡൽ ലഭിച്ചിട്ടുണ്ട്.