ബെംഗളൂരു: മലയാളിയായ ഡോ.എസ് സോമനാഥ് ഇനി ഐഎസ്ആര്‍ഒയുടെ പുതിയ മേധാവി. നിലവില്‍ തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേസ് സെന്ററിന്റെ ഡയറക്ടറാണ് അദ്ദേഹം.
ആലപ്പുഴ തുറവൂര്‍ സ്വദേശിയായ 2018ലാണ് വിഎസ്‌എസ്‌സി ഡയറക്ടർ ആയത്. ജിഎസ്എൽവി മാർക്ക് 3 ഉൾപ്പെടെയുള്ള വിക്ഷേപണ വാഹനങ്ങൾക്കു രൂപം നൽകിയത് സോമനാഥിന്റെ നേതൃത്വത്തിലാണ്.
മാത്രമല്ല ആദ്ദേഹം നേരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷന്‍ സിസ്റ്റം സെന്റര്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചെയർമാനായി ചുമതലയേല്‍ക്കുന്നത്. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍.
1985ലാണ് സോമനാഥ് വിഎസ്എസ്‌സിയിൽ ചേർന്നത്. 2003ലാണ് ജിഎസ്എൽവി മാർക് 3 പദ്ധതിയുടെ ഭാഗമായതും ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറായാണു നിയമിതനായതും.
തുടർന്ന് 2010 മുതൽ 2014 വരെ ജിഎസ്എൽവി മാർക് 3 പ്രോജക്ട് ഡയറക്ടർ ആയിരുന്നു.റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിലുമുള്ള മികവാണ് ഡോ സോമനാഥിനെ തിരഞ്ഞെടുക്കാന്‍ കാരണം.
അദ്ദേഹം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ നിന്നാണ് ബിടെക് ബിരുദം നേടിയത്. എയ്റോസ്പേസ് എൻജിനീയറിങ്ങിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽനിന്ന് സ്വർണമെഡലോടെ പാസായിട്ടുണ്ട്.
തിരുവാഭരണ ഘോഷയാത്ര തത്സമയക്കാഴ്ച | Live