തിരുവനന്തപുരം: കേരളം ഭരിക്കുന്നത് ശവംതീനി മുഖ്യമന്ത്രിയെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ (K Sudhakaran). കോന്നി അരുവാപ്പുലം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകരൻ.
സുധാകരന്റെ വാക്കുകൾ ഇങ്ങനെ:
“എന്ത് സംഭവിച്ചാലും വേണ്ട എന്തിനും കമ്മീഷൻ അടിക്കുക എന്നതാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യം. വീടുകൾ നഷ്ടപ്പെട്ട ജീവിതം വഴിയാധാരമാകുന്ന ജനങ്ങളെ കുറിച്ച് മുഖ്യമന്ത്രി ചിന്തിക്കുന്നില്ല. സിപിഎം കെ റെയിലിന് പിന്നാലെ കൂടിയിരിക്കുന്നത് കോടികളുടെ കമ്മീഷൻ കണ്ണുവെച്ചാണെന്നും, പണം കിട്ടുമെങ്കിൽ ആർക്കെതിരേയും അവർ എന്തും പറയും. ചാൻസിലർ കൂടിയായ ഗവർണർക്ക് മന്ത്രി നിർദ്ദേശം നൽകുന്നു. സർവ്വകലാശാലകളിൽ സിപിഐഎം നേതാക്കളുടെ ഭാര്യയെ നിയമിക്കുന്നു. ഇതൊന്നും കേരളത്തിന് പരിചയമുള്ള കാര്യങ്ങളല്ലെന്നും” സുധാകരൻ പറഞ്ഞു.
അതേസമയം ആലപ്പുഴയിൽ നടന്ന രണ്ട് കൊലപാതകങ്ങളിൽ ശക്തമായി അപലപിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെയും പിന്നിൽ പ്രവർത്തിച്ചവരെയും പിടികൂടാൻ പോലീസിന്റെ കർശന നടപടിയുണ്ടാകും. സങ്കുചിതവും മനുഷ്യത്വഹീനവുമായ ഇത്തരം അക്രമ പ്രവർത്തനങ്ങൾ നാടിന് വിപത്കരമാണ്. കൊലയാളി സംഘങ്ങളെയും അവരുടെ വിദ്വേഷ സമീപനങ്ങളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താൻ എല്ലാ ജനങ്ങളും തയാറാകും എന്നുറപ്പുണ്ടെന്നും മുഖ്യമന്ത്രിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.