Wednesday, May 8, 2024
spot_img

വിളിച്ചാല്‍ വിളിപ്പുറത്തെന്നുന്ന കുമാരനല്ലൂര്‍ ദേവി ക്ഷേത്രം; വിശ്വസിച്ചു പ്രാര്‍ത്ഥിച്ചാല്‍ അഭിവൃദ്ധി

ഐതിഹ്യങ്ങളാലും ചരിത്രങ്ങളാലും വിശ്വാസികളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ക്ഷേത്രങ്ങളിലൊന്നാണ് കുമാരനല്ലൂര്‍ ഭഗവതി ക്ഷേത്രം. കുമാരനല്ലൂര്‍ അമ്മയെ മനസ്സറിഞ്ഞ് വിളിച്ചാല്‍ ആ വിളി ദേവിയുടെ സന്നിധിയിലെത്തുമെന്നും എന്തു വിഷമമാണെങ്കിലും ഭഗവതി അതിന് പരിഹാരം കണ്ടെത്തുമെന്നുമാണ് വിശ്വാസം.

വിളിച്ചാല്‍ വിളിപ്പുറത്തെന്നുന്ന കുമാരനല്ലൂര്‍ ദേവി വിശ്വാസികളുടെ ആശ്വാസ സങ്കേതങ്ങളിലൊന്നാണ്. പരിഹാരമില്ലെന്നു കരുതി കയ്യൊഴിഞ്ഞ പ്രശ്നങ്ങള്‍ക്കു പോലിം പരിഹാരം കണ്ടെത്തുന്ന അമ്മ വാഴുന്ന കുമാരനല്ലൂര്‍ ദേവി ക്ഷേത്രം കോട്ടയം ജില്ലയിലെ ഏറ്റവും പ്രസിദ്ധമായ ദേവി ക്ഷേത്രമാണ്. ഐതിഹ്യങ്ങളാലും കെട്ടുകഥകളാലും സമ്പന്നമാണ് ഈ ക്ഷേത്രം. കേരളത്തിലെ 108 ദുര്‍ഗ്ഗാലയങ്ങളില്‍ ഒന്നുകൂടിയാണ് ഈ ക്ഷേത്രം. 2400 ല്‍ അധികം വര്‍ഷങ്ങളുടെ പഴക്കം ഈ ക്ഷേത്രത്തിനുണ്ട് എന്നാണ് കരുതപ്പെടുന്നത്.

പണ്ടുകാലത്ത് സുബ്രഹ്മണ്യനായാണത്രെ ഈ ക്ഷേത്രം ആദ്യം നിർമ്മിച്ചതെന്നാണ് വിശ്വാസം. എന്നാല്‍ പിന്നീട് പലവിധ കാരണങ്ങളാല്‍ ഇവി‌ടെ ദേവി ക്ഷേത്രം സ്ഥാപിക്കപ്പെട്ടു. അങ്ങനെ കുമാരന്‍( സുബ്രഹ്മണ്യന്‍) അല്ല ഊരില്‍ എന്ന അര്‍ത്ഥത്തില്‍ ഇവി‌ടം കുമാരനല്ലൂര്‍ എന്ന് അറിയപ്പെ‌ടുകയായിരുന്നുവത്രെ.

സാധാരണ ദുര്‍ഗ്ഗാ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പല കാര്യങ്ങളും ഇവി‌ടെ കാണാം. മധുര മീനാക്ഷി സങ്കല്പത്തിലാണ് ഇവി‌‌ടുത്തെ ദുര്‍ഗ്ഗാ പ്രതിഷ്ഠയുള്ളത്. പരശുരാമൻ ആരാധിച്ചിരുന്ന ദുർഗ്ഗാഭഗവതിയെ അഞ്ജനശിലയിൽ ഇവി‌ടെ പ്രതിഷ്ഠിച്ചിരിക്കുകയാണ്‌ എന്നാണ് വിശ്വാസം. ചതുർബാഹുക്കളോടുകൂടി, കൈകളിൽ ശംഖും ചക്രവും വരദകടീബദ്ധമുദ്രകളും ധരിച്ച വിഗ്രഹമാണിത്. ശ്രീചക്ര രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ശ്രീകോവിലും നാലമ്പലവുമാണ് ഇവിടെയുള്ളത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ വളരെ അപൂര്‍വ്വമാണ് ഇത്തരത്തിലുള്ള നിര്‍മ്മിതി.

ഓടി വന്ന് കുടി കൊണ്ട ദേവി എന്നാണ് കുമാരനല്ലൂര്‍ ഭഗവതിയെ വിശേഷിപ്പിക്കുന്നത്. അതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ മധുര ഭരിച്ചിരുന്ന പാണ്ഡ്യ രാജാവിന്റെ കാലത്ത് , മധുര മീനാക്ഷി ക്ഷേത്രത്തിൽ ദേവിയ്ക്ക് ചാർത്തിയിരുന്ന മൂക്കുത്തി കാണാതായി. പലവിധ മാര്‍ഗ്ഗങ്ങളിലൂടെ അന്വേഷിച്ചുവെങ്കിലും അത് കണ്ട്കിട്ടിയില്ല. ഒടുവില്‍ ശാന്തിക്കാരനറിയാതെ അത് കാണാതാവില്ലന്ന് കരുതിയ രാജാവ് 40 ദിവസത്തിനുള്ളില്‍ മൂക്കുത്തി കണ്ടെത്തണമെന്നും ഇല്ലെങ്കില്‍ വധിക്കുമെന്നും ശാന്തിക്കാരനോട് പറഞ്ഞു. നിരപരാധിയായ ശാന്തിക്കാരന്‍ ആഞ്ഞു പരിശ്രമിച്ചുവെങ്കിലും കണ്ടെത്തുവാനായില്ല. ഒടുവില്‍ 39-ാം ദിവസം ആയപ്പോള്‍ വിഷമിച്ച് ഉറങ്ങുവാന്‍ കിടന്ന അദ്ദേഹത്തിന്റെ സ്വപ്നത്തില്‍ സുന്ദരി.ാ. ഒരു യുവതി പ്രത്യക്ഷപ്പെട്ട് ഇനിയവിടെ താമസിച്ചാൽ ആപത്താണെന്നും അപ്പോൾ കാവൽക്കാരെല്ലാം ഉറക്കമായതിനാൽ വല്ല ദിക്കിലും പോയി രക്ഷപ്പെടാമെന്നും പറയുന്നതായി അദ്ദേഹം സ്വപ്നം കണ്ടു. ഇത് മൂന്നു തവണ കേട്ടതോടെ ദേവിയുടെ അരുളിപ്പാടാണോ എന്നോര‍്‍ത്ത് അദ്ദേഹം അവിടെ നിന്നും ഇറങ്ങിയോടി. അദ്ദേഹത്തിനൊപ്പം സ്വപ്നത്തില്‍ കണ്ട യുവതിയും വരുകയും ശാന്തിക്കാരനു മുന്നില്‍ ഓടുകയും ചെയ്തു.

അമാവാസി നാളിലാണ് ഇതു നടന്നത്. ശാന്തിക്കാരന്‍ ഇറങ്ങി ഓടിയ സമയത്ത് നല്ല ഇരുട്ട് ആയിരുന്നുവെങ്കിലും മുന്നില്‍ പോയ യുവതി ധരിച്ചിരുന്ന ആഭരണങ്ങളുടെ തിളക്കം കാരണം വഴി മുന്നില്‍ വ്യക്തമായിരുന്നു. ഓടിച്ചെന്ന് അദ്ദേഹം കയറിയത് ഒരു വഴിയമ്പലത്തില്‍ ആയിരുന്നു. ക്ഷീണം കാരണം അദ്ദേഹം അവിടെ കിടന്നു ഉറങ്ങിപ്പോയി. പിന്നീട് പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് കുമാരപുരത്ത് പണിനടന്നുകൊണ്ടിരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിലാണ് താനുള്ളതെന്നും ചേരമാൻ പെരുമാൾ പണികഴിപ്പിച്ചുകൊണ്ടിരിക്കുന്ന ക്ഷേത്രമാണിതെന്നും അദ്ദേഹത്തിനു മനസ്സിലായത്. എന്നാല്‍ ശ്രീകോവിലിലേക്ക് നോക്കിയപ്പോള്‍ അദ്ദേഹത്തിന് അവിടെ മധുരമീനാക്ഷിയെ കാണുവാന്‍ സാധിച്ചുവെന്നും സുബ്രഹ്മണ്യന്‍ അഥവാ കുമാരനായി നിര്‍മ്മിച്ച ക്ഷേത്രം ഭഗവതി ക്ഷേത്രമായി മാറുകയും ചെയ്യുകയായിരുന്നുവത്രെ. ഇന്നും മധുരയില്‍ നിന്നു വന്ന ശാന്തിക്കാരന്റെ പിന്മുറക്കാരാണ് ഇവിടെ പൂജ നടത്തുന്നത്. മധുരനമ്പൂതിരിമാര്‍ എന്നാണിവര്‍ അറിയപ്പെടുന്നത്.

Related Articles

Latest Articles