ലഹോർ : തോഷഖാന കേസിൽ ആരോപണ വിധേയനായ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും പാക്കിസ്ഥാൻ തെഹ്‌രികെ ഇൻസാഫ് (പിടിഐ) പാർട്ടി അദ്ധ്യക്ഷനുമായ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യാൻ ഇസ്‌ലമാബാദ് പൊലീസിന്റെ നീക്കം. ഇതിന്റെ ഭാഗമായി പൊലീസ് ഇമ്രാൻ ഖാന്റെ ലഹോറിലെ വസതിക്കു സമീപമെത്തി. പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം പ്രതിരോധിക്കുന്നതിനായി ഇമ്രാന്റെ വീട്ടിലേക്കുള്ള എല്ലാ റോഡുകളും പൊലീസ് അടച്ചു.
എന്നാൽ അറസ്റ്റ് തടയാനായി പിടിഐ പ്രവർത്തകർ വസതിക്കുമുന്നിൽ സംഘടിച്ചിട്ടുണ്ട്. പോലീസ് നടപടിയിൽ പ്രകോപിതരായ പ്രവർത്തകർ പൊലീസിനുനേരെ കല്ലേറിഞ്ഞു. ഇതിനെത്തുടർന്ന് പൊലീസും പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഇതിനിടെ, സംഘർഷം രൂക്ഷമാകാനുള്ള സാധ്യത വർധിപ്പിച്ചു കൊണ്ട് പ്രവർത്തകരോട് സംഘടിക്കാൻ വിഡിയോ സന്ദേശത്തിലൂടെ ഇമ്രാന്‍ ഖാൻ ആഹ്വാനം ചെയ്തു. തൊട്ടു പിന്നാലെ ലഹോറിൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു.
കഴിഞ്ഞ ബുധനാഴ്ച, ലഹോറിലെ ഇമ്രാന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയ അനുയായികൾക്ക് നേരെയുണ്ടായ ആക്രമണത്തിനിടെ പാർട്ടി പ്രവർത്തകൻ അലി ബിലാൽ എന്ന സിൽലെ ഷാ കൊല്ലപ്പെട്ടിരുന്നു.