തിരുവനന്തപുരം : ബ്രഹ്‌മപുരം മാലിന്യ സംസ്കരണ പ്ലാന്റിലുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ ആരോഗ്യ സര്‍വേ ആരംഭിച്ചു. നെബുലൈസേഷൻ, ഇസിജി സംവിധാനങ്ങളടങ്ങിയ ആറ് മൊബൈൽ യൂണിറ്റുകളും പ്രവർത്തന സജ്ജമായതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കണ്ണ് പുകയൽ, ശ്വാസം മുട്ടൽ, തൊണ്ടയിൽ ബുദ്ധിമുട്ട്, തൊലിപ്പുറത്തെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
എറണാകുളം കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ സ്‌പെഷാലിറ്റി റെസ്‌പോണ്‍സ് സെന്റര്‍ യുദ്ധകാലടിസ്ഥാനത്തില്‍ പ്രവര്‍ത്തനസജ്ജമാക്കി. പുക ശ്വസിച്ചതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുന്നവർക്ക് വിദഗ്ദ ചികിത്സ ഇവിടെ ലഭ്യമാകും. കൂടാതെ സംസ്ഥാനത്തെ വിവിധ മെഡിക്കല്‍ കോളജുകളിലെ മെഡിസിന്‍, പള്‍മണോളജി, ഓഫ്താല്‍മോളജി, പിഡിയാട്രിക്, ഡെര്‍മറ്റോളജി എന്നീ വിഭാഗങ്ങളിലെ വിദഗ്ദരായ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കും. എക്‌സ്‌റേ, അള്‍ട്രാസൗണ്ട് സ്‌കാനിങ്, എക്കോ, കാഴ്ചപരിശോധന എന്നീ സേവനങ്ങളും ലഭ്യമാകും.