ലക്‌നൗ: പ്രവാചക നിന്ദയുടെ പേരിൽ പ്രയാഗ്‌രാജിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതിയുടെ വീട് പൊളിച്ചുമാറ്റി ഉത്തർപ്രദേശ് സർക്കാർ. പ്രധാനപ്രതി ജാവേദ് അഹമ്മദിന്റെ വീടാണ് പൊളിച്ച് നീക്കിയിരിക്കുന്നത്. സർക്കാർ ഭൂമി കയ്യേറി അനധികൃതമായി നിർമ്മിച്ചതെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വീട് പൊളിക്കാൻ സർക്കാർ ഉത്തരവിട്ടത്.
അനധികൃത നിർമ്മാണമെന്ന് കണ്ടെത്തിയതോടെ രാവിലെ 11 മണിയോടെ വീടൊഴിയാൻ പ്രാദേശിക ഭരണകൂടം വീട്ടുകാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇവരെ ഒഴിപ്പിച്ച ശേഷമാണ് പ്രാദേശിക ഭരണകൂടം തുടർ നടപടികൾ സ്വീകരിച്ചത്. രാവിലെ തന്നെ ബുൾ ഡോസറുകളുമായി അധികൃതരും പോലീസും എത്തിയിരുന്നു. തുടർന്ന് സാധനങ്ങൾ മാറ്റാൻ ഇവരും സഹായിച്ചിരുന്നു. ഇതിന് ശേഷം ഉച്ചയോടെയാണ് വീട് പൊളിച്ചത്. ജെകെ അഷിന കോളനിയിലെ കരേലിയിലാണ് ജാവേദ് അഹമ്മദ് കുടുംബവുമൊത്ത് താമസിക്കുന്നത്.