ഡെറാഡൂൺ : ജോഷിമഠിൽ ഭൂമി ഇടിഞ്ഞുതാഴുന്ന അപൂർവ്വ ഭൗമപ്രതിഭാസം മൂലം ദുരിതത്തിലായ കുടുംബങ്ങൾക്ക് വേണ്ടി ഉത്തരാഖണ്ഡ് സർക്കാർ 45 കോടി രൂപ പ്രഖ്യാപിച്ചു. വീടുകളും റോഡുകളും അപകട ഭീഷണിയിലായതോടെ മാറ്റിപ്പാർപ്പിക്കപ്പെട്ട മൂവായിരത്തോളം കുടുംബങ്ങൾക്കാണ് സഹായധനം നൽകുക.
ആദ്യഘട്ടത്തിൽ ഓരോ കുടുംബത്തിനും ഒന്നരലക്ഷം രൂപ വീതം നൽകും. ജോഷിമഠിലെ വിള്ളലുകൾ രൂപപ്പെട്ട ഭൂമിയിലെ ഉടമകൾക്കും വീടുകൾ തകർന്ന കുടുംബങ്ങൾക്കും ഉടൻ ഒരു ലക്ഷം രൂപനൽകുമെന്നും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി വ്യക്തമാക്കി. വീട്ടുസാധനങ്ങളും മറ്റും നീക്കം ചെയ്യാനും അവശ്യകാര്യങ്ങൾക്കായും ഓരോ കുടുംബത്തിനും 50,000 രൂപ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കൈമാറും.ജോഷിമഠിലെ മണ്ണിടിച്ചിലും വിള്ളലും മൂലം നിലവിൽ 720 കെട്ടിടങ്ങൾക്കാണ് തകരാർ സംഭവിച്ചത്.
ദുരന്തബാധിതരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. അപകട മേഖലകളിൽ നിന്ന് ഇതിനോടകം 145 കുടുംബങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിക്കാൻ സാധിച്ചു.
ഇപ്പോൾ കൊടുക്കുന്ന ഒന്നരലക്ഷം രൂപ ഇടക്കാല സഹായം മാത്രമാണ്. വിപണി നിരക്കിന് അനുസൃതമായ തുക നഷ്ടപരിഹാരമായി മാറ്റിത്താമസിക്കപ്പെട്ട കുടുംബങ്ങൾക്ക് നൽകുമെന്ന് മുഖ്യമന്ത്രി ധാമി ഉറപ്പു നൽകി .