പുൽപ്പള്ളി: വയനാട്ടില്‍ വന്യജീവി ആക്രണത്തില്‍ പ്രതിഷേധം ശക്തമായതോടെ സമരക്കാർക്ക് നേരെ ലാത്തി വീശി പോലീസ്. അനുനയ ശ്രമങ്ങൾക്കൊടുവിലും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. തുടർന്നാണ് പോലീസ് അടിച്ചോടിച്ചത്. നിലവിൽ ശക്തമായ പ്രതിഷേധം തുടരുകയാണ്. സമരക്കാർക്കും പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്.
നേരത്തെ വനംവകുപ്പ് ജീവനക്കാരുടെ ജീപ്പ് തടഞ്ഞ പ്രതിഷേധക്കാര്‍ ടയറിന്റെ കാറ്റഴിച്ചുവിട്ടു. റൂഫ് വലിച്ചുകീറി, വനംവകുപ്പ് എന്നെഴുതിയ റീത്ത് ജീപ്പിൽ വച്ചു. വനംവകുപ്പ് ജീവനക്കാര്‍ക്കെതിരെയും നാട്ടുകാര്‍ പ്രതിഷേധിച്ചു. കേണിച്ചിറയിൽ വന്യമൃഗത്തിന്റെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ വാഹനത്തിൽ നാട്ടുകാർ കെട്ടിവച്ചു. കാട്ടുനീതി നാട്ടിൽ വേണ്ട എന്ന് മുദ്രാവാക്യം മുഴക്കിയാണ് ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്റെ മൃതദേഹവും വഹിച്ചുകൊണ്ടാണ് പ്രതിഷേധം ആരംഭിച്ചത്. പിന്നാലെ കൂടുതൽ ജനങ്ങൾ ഇവിടേക്ക് സംഘടിക്കുകയായിരുന്നു.
അതേസമയം, പോളിന്റെ സംസ്കാര ചടങ്ങുകൾ നടക്കേണ്ടതിനാൽ പ്രതിഷേധം അവസാനിപ്പിക്കാൻ വൈദികരുടെ സഹായത്തോടെ പോലീസ് നീക്കം നടത്തുകയാണ്. പോളിൻ്റെ കുടുംബത്തിന് 50 ലക്ഷം ധനസഹായം നൽകാൻ ശുപാർശ ചെയ്തിട്ടുണ്ടെന്ന് ഐ സി ബാലകൃഷ്ണന്റെയും ടി സിദ്ദിഖിന്റെയും നേൃത്വത്തിലുള്ള പൊതുപ്രവർത്തകർ ജനങ്ങളെ അറിയിച്ചു. 11 ലക്ഷം ആദ്യം നൽകും. ഭാര്യക്ക് സ്ഥിരം ജോലിയും മകൾക്ക് വിദ്യാഭ്യാസ സഹായവും നൽകാനുള്ള ശുപാർശ ചെയ്യുമെന്നും ജനപ്രതിനിധികൾ അറിയിച്ചു.