ദില്ലി: എസ്.എന്‍.സി. ലാവ്ലിൻ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. അന്തിമ വാദം കേൾക്കുന്നതിനായി മേയ് ഒന്നിനു പരിഗണിക്കും. വാദം പൂർത്തിയായില്ലെങ്കിൽ മേയ് രണ്ടിനും തുടരും. കേസെടുക്കാൻ സിബിഐക്ക് താൽപര്യമില്ലെന്നും കേസ് മുപ്പത് തവണ മാറ്റിയെന്നും കക്ഷികളിൽ ഒരാളുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ കോടതി ഏത് സമയം പറഞ്ഞാലും വാദിക്കാൻ തയ്യാറാണെന്ന് സിബിഐ കോടതിയിൽ അറിയിച്ചു. തുടർന്ന് കോടതി കേസ് മെയ് ഒന്നിലേക്ക് മാറ്റി വെക്കുകയായിരുന്നു. ജഡ്ജിമാരായ സര്യാകാന്ത്, കെ.വി. വിശ്വാനാഥ് എന്നിവരുടെ ബെഞ്ചാണുണ് കേസ് പരിഗണിച്ചത്. കഴിഞ്ഞ ഒക്ടോബർ 31ന് കോടതിയിൽ കേസ് എത്തിയിരുന്നുവെങ്കിലും വാദം നടക്കാതെ മാറ്റിയിരുന്നു.
2017-ല്‍ സുപ്രീംകോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളിലായി 35 തവണയാണ് ലിസ്റ്റ് ചെയ്യപ്പെട്ടത്. പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി. ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി സംസ്ഥാനത്തന് നഷ്ടം സംഭവിച്ചെന്നുമാണ് കേസ്.
മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രൻ, ജോയന്റ് സെക്രട്ടറി എ. ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017-ലെ ഹൈക്കോടതി വിധിക്കെതിരായ സി.ബി.ഐ.യുടെ ഹർജിയും വിചാരണ നേരിടേണ്ട വൈദ്യുതിബോർഡ് മുൻ സാമ്പത്തിക ഉപദേഷ്ടാവ് കെ.ജി. രാജശേഖരൻ നായർ, ബോർഡ് മുൻ ചെയർമാൻ ആർ. ശിവദാസൻ, മുൻ ചീഫ് എൻജിനിയർ കസ്‌തൂരിരംഗ അയ്യർ എന്നിവർ ഇളവുവേണമെന്ന് ആവശ്യപ്പെടുന്ന ഹർജികളുമാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്.