തിരുവനന്തപുരം: കഴിഞ്ഞ ഒരാഴ്ചയായി പ്രതിപക്ഷ പ്രതിഷേധത്തിൽ ആളിക്കത്തുകയാണ് നിയമസഭ.ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ സഭ സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷം നേരത്തെതന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.ചോദ്യോത്തര വേള തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി പ്രതിപക്ഷ അംഗങ്ങള്‍ നടുത്തളത്തിലിറങ്ങിയിരുന്നു.ആവശ്യങ്ങള്‍ അംഗീകരിക്കാതെ വിട്ടുവീഴ്ചയില്ലെന്നും സഭയിലെ തര്‍ക്കത്തില്‍ സമയവായമില്ലെന്നും പ്രതിപക്ഷം വ്യക്തമാക്കി.കഴിഞ്ഞ ഒരാഴ്‌ചയായി ഇതേ അവസ്ഥയാണ് സഭയിൽ അരങ്ങേറുന്നത്.ഇരു കക്ഷികൾക്കും പ്രശ്നത്തിൽ തീരുമാനമാക്കാനോ പരിഹരിക്കാനോ ഇതുവരെയും കഴിഞ്ഞിട്ടില്ല.പരസ്പരം കലഹിച്ച് പിരിയുക പതിവായിരിക്കുയാണ്.
കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നിയമസഭാനടപടികള്‍ അല്‍പനേരത്തേക്ക് നിര്‍ത്തിവച്ചു. 11 മണിക്ക് കാര്യോപദേശക സമിതി ചേരും.
സഭ നടപടികളുമായി സഹകരിക്കണമെന്ന് സ്പീക്കർ ഇന്ന് പ്രതിപക്ഷ നേതാവിനെ ഫോണിൽ വിളിച്ച് ആവശ്യപ്പെട്ടിരുന്നെങ്കിലും തുടക്കത്തിലെ പ്രക്ഷുബ്ധമായിരുന്നു സഭ. പാർലിമെന്ററി കാര്യ മന്ത്രി കെ രാധാകൃഷ്ണനും സതീശനുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാല്‍, ഉന്നയിച്ച കാര്യങ്ങളിൽ തീരുമാനമാകാതെ വിട്ടുവീഴ്ചയില്ലെന്നാണ് പ്രതിപക്ഷം അറിയിച്ചത്.പ്രതിപക്ഷത്തെ മനപ്പൂർവ്വം പ്രകോപിപ്പിച്ചുവെന്നും മറുപടി പറയാതെ രക്ഷപ്പെടാനുള്ള ശ്രമമാണ് മുഖ്യമന്ത്രിയുടെതേന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ചെയറിന് മുന്നിൽ ബഹളം ഉണ്ടാകരുതെന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. ചോദ്യത്തിന് ഉത്തരം പറയാൻ അനുവദിക്കണം. ജനം കേൾക്കാൻ ആഗ്രഹിക്കുന്ന ചോദ്യത്തിനാണ് മറുപടി പറയുന്നതെന്നും സ്പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു.