തിരുവനന്തപുരം: മദ്യം വില്‍പ്പനയില്‍ നിയന്ത്രണങ്ങൾ കടുപ്പിച്ച് സർക്കാർ. ഒരു ഡോസ് വാക്‌സിനോ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ ഉള്ളവര്‍ മാത്രമേ മദ്യം വാങ്ങാന്‍ എത്തേണ്ടതുള്ളുവെന്നാണ് പുതിയ മാര്‍ഗനിര്‍ദേശം. 72 മണിക്കൂറിന് മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റാണ് വേണ്ടത്. ബുധനാഴ്ച മുതല്‍ ബിവറേജ് കോര്‍പറേഷന്റെ ഔട് ലെറ്റുകളിലടക്കം ഈ നിബന്ധന നടപ്പാക്കിത്തുടങ്ങി.
കഴിഞ്ഞ ദിവസം ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ ഇന്നുമുതലാണ് സംസ്ഥാനത്തെ മദ്യശാലകളില്‍ രേഖകള്‍ നിര്‍ബന്ധമാക്കിയത്. പുതിയ നിര്‍ദേശങ്ങള്‍ ഔട്ട്‌ലെറ്റുകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാനും നിര്‍ദേശമുണ്ട്. ഒരു മാസത്തിനു മുൻപ് കോവിഡ് പോസിറ്റീവ് ആയതായി സർട്ടിഫിക്കറ്റ് ഉള്ളവർക്കും ഇളവുണ്ട്.
സര്‍ക്കാര്‍ പുതിയതായി നടപ്പാക്കുന്ന കോവിഡ് മാനദണ്ഡങ്ങള്‍ എന്തുകൊണ്ടാണ് മദ്യവില്‍പനശാലകള്‍ക്ക് ബാധകമാക്കാത്തതെന്നും കടകളില്‍ പോകുന്നവര്‍ വാക്സിന്‍ സ്വീകരിച്ചിരിക്കണം എന്ന വ്യവസ്ഥ മദ്യവില്‍പ്പനശാലകള്‍ക്കും ബാധകമാക്കണമെന്നും ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം ബെവ്കോ ഔട്ട്ലെറ്റുകളിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona