കോട്ടയം: കണ്ണിമലയില്‍ സിപിഎം നേതൃത്വത്തിലുളള സര്‍വീസ് സഹകരണ ബാങ്കിലെ കോടികളുടെ വായ്പാ തട്ടിപ്പ് കേസില്‍ പോലീസ് മെല്ലെപോക്ക് നടപടി സ്വീകരിച്ച് പോലീസ്.തട്ടിപ്പ് നടത്തിയ ജീവനക്കാർ ഇപ്പോഴും ജോലിയിൽ തുടരുന്നതായാണ് റിപ്പോർട്ട്.ഇവർക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നാണ് പരാതിക്കാർ പറയുന്നത്.ബാങ്കിലെ ജീവനക്കാര്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ അവര്‍ പോലും അറിയാതെ വായ്പ എടുത്ത കേസിലാണ് അന്വേഷണത്തിലെ മെല്ലപ്പോക്ക്. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ തട്ടിപ്പ് വ്യക്തമായെങ്കിലും പൊലീസ് അന്വേഷണം ഫലപ്രദമല്ലെന്നു കാട്ടി വഞ്ചനയ്ക്ക് ഇരയായവരില്‍ ചിലര്‍ കോട്ടയം എസ്പിയെ സമീപിച്ചു.
കോട്ടയം ചെറുവളളി സ്വദേശികളായ ഹരിചന്ദ്രലാലും ഭാര്യ സുമിതയും. കണ്ണിമലയിലെ സര്‍വീസ് സഹകരണ ബാങ്കിന്‍റെ കണക്കനുസരിച്ച് ഇരുവരും മുപ്പത് ലക്ഷത്തിലധികം രൂപ ബാങ്കില്‍ നിന്ന് വായ്പയെടുത്തിട്ടുണ്ട്. പക്ഷേ ബന്ധുകൂടിയായ ബാങ്കിലെ മുന്‍ജീവനക്കാരന്‍ പി ആര്‍ ഗിരീഷ് ചതിച്ചതാണെന്ന് ഹരിചന്ദ്രലാലും സുമിതയും രേഖകള്‍ നിരത്തി ചൂണ്ടിക്കാട്ടുന്നു. ഇരുവരുടെയും പേരിലുളള വസ്തുവോ സ്വര്‍ണമോ ഒന്നും ഈടായി നല്‍കാതേ പേരും വ്യാജരേഖകളും ഉപയോഗിച്ചാണ് ഗിരീഷ് ബാങ്കില്‍ നിന്ന് വായ്പയൊപ്പിച്ചത്.
തിരിച്ചടവ് നോട്ടീസ് കിട്ടിയപ്പോള്‍ മാത്രമാണ് തട്ടിപ്പിനെ കുറിച്ച് ഇരുവരും അറിഞ്ഞത് പോലും.
വഞ്ചിക്കപ്പെട്ടതറിഞ്ഞ് ദമ്പതികള്‍ കോടതിയെ സമീപിച്ചതോടെ കോടതി നിര്‍ദേശ പ്രകാരം മുണ്ടക്കയം പൊലീസ് ബാങ്ക് ഭരണസമിതിക്കും ജീവനക്കാര്‍ക്കുമെതിരെ കേസെടുത്തു. എന്നാല്‍ തട്ടിപ്പുകാര്‍ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം പരാതിക്കാരെ ഒരു ദിവസം മുഴുവന്‍ സ്റ്റേഷനില്‍ കൊണ്ട് ചെന്നിരുത്തി ഭീഷണിപ്പെടുത്തി കേസില്‍ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു പൊലീസ് ശ്രമമെന്ന് ഇരുവരും പറയുന്നു.