ലഖ്‌നൗ: താന്‍ മുഖ്യമന്ത്രിയാകുമെന്ന് ഭഗവാന്‍ സ്വപ്‌നത്തിലെത്തി പറഞ്ഞുവെന്ന
സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ അവകാശവാദത്തിന് മറുപടിയുമായി ഉത്തര്‍പ്രദേശ് (UP) മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഥുര, വൃന്ദാവനം, ബർസാര, ഗോകുലം എന്നീ ആരാധനാലയങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാതെ അധികാരത്തിലിരുന്നവരെ ഭഗവാൻ ശ്രീകൃഷ്ണൻ ശപിച്ചിട്ടുണ്ടാകണമെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
‘ചിലരുടെ സ്വപ്‌നത്തില്‍ വന്ന് നിങ്ങളുടെ പരാജയമോര്‍ത്ത് കരയാന്‍ ഭഗവാന്‍ കൃഷ്ണന്‍ പറഞ്ഞിട്ടുണ്ടാകും. നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കാതിരുന്നത് ബിജെപി സര്‍ക്കാര്‍ ചെയ്തു. അധികാരത്തിലിരുന്നപ്പോള്‍ മധുരയ്ക്കും വൃന്ദാവനും വേണ്ടി ഒന്നും ചെയ്യാതിരുന്നതിന് അവരെ ഭഗവാന്‍ കൃഷ്ണന്‍ ശപിച്ചിട്ടുമുണ്ടാകും’, ആദിത്യനാഥ് പറഞ്ഞു.
അതേസമയം കൊവിഡിന്റെ ഒമിക്രോണ്‍ വകഭേദം അതിവേഗം പടരുമെങ്കിലും അതുമൂലം ഉണ്ടാവുന്നത് വൈറല്‍ പനി പോലെയുള്ള നേരിയ രോഗങ്ങളാണെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കി. ‘മാര്‍ച്ച്ഏപ്രില്‍ കാലത്ത് വ്യാപിച്ച ഡെല്‍റ്റ വകഭേദത്തില്‍ രോഗബാധിതര്‍ സുഖം പ്രാപിക്കാന്‍ 15-25 ദിവസമെടുക്കുന്നതായിട്ടാണ് കണ്ടത്. സങ്കീര്‍ണമായ പല അനുബന്ധരോഗങ്ങളും രോഗികള്‍ക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ ഒമിക്രോണില്‍ അത്തരം പ്രശ്‌നങ്ങളില്ല. കൊവിഡ് അന്തിമഘട്ടത്തിലെന്നും, അധികം വൈകാതെ അവസാനിക്കുമെന്നും യോഗി കൂട്ടിച്ചേർത്തു.