ആലപ്പുഴ: ആലപ്പുഴയിൽ യുവതിയെ പ്രണയക്കെണിയിൽ വീഴ്ത്തി മതം മാറ്റാൻ ശ്രമമെന്ന് പരാതി. ഇതിനു വഴങ്ങാതിരുന്ന യുവതിയെ പീഡിപ്പിച്ച്, നഗ്ന ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ കണ്ണൂർ സ്വദേശി ഷംനാസിനെ പുളിങ്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിക്കെതിരെ ബലാത്സംഗം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തിൽ ഇന്ന് മജിസ്ട്രേറ്റ് മുമ്പാകെ യുവതിയുടെ മൊഴി രേഖപ്പെടുത്തും. അതേസമയം സംസ്ഥാനത്ത് ലൗജിഹാദ് ശക്തമായി തുടരുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ യുവതിക്ക് ഉണ്ടായ അനുഭവം.
കാവാലം സ്വദേശിയായ യുവതിയാണ് അതിക്രൂരമായ രീതിയിൽ വഞ്ചിക്കപ്പെട്ടത്. പ്രണയം നടിച്ച് യുവതിയെ പീഡിപ്പിക്കുയായിരുന്നു പ്രതി. എന്നാൽ ഇതിനുശേഷം നിരന്തരം ഇയാൾ യുവതിയെ മതം മാറാൻ നിർബന്ധിച്ചു. എന്നാൽ അതിന് ആ പെൺകുട്ടി തയ്യാറായില്ല. തുടർന്ന് ഷംനാസ് ഭീഷണിയുമായി രംഗത്തെത്തി. മതം മാറാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം കുടുംബത്തെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പിതാവ് പോലീസിനോട് പറഞ്ഞു.
നഴ്സിംഗ് വിദ്യാർത്ഥിനിയായ യുവതിയെ കണ്ണൂർ തലശ്ശേരി സ്വദേശി ഷംനാസ് സമൂഹ മാധ്യമം വഴിയാണ് തന്റെ വലയിലാക്കിയത്. തുടർന്ന് ഇയാൾ പലതവണ പെൺകുട്ടിയെ കാണാൻ തലശ്ശേരിയിൽ നിന്നും കാവാലത്തെ പെൺകുട്ടിയുടെ വീട്ടിലെത്തി. ഈ സമയത്താണ് ഇയാൾ പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പകർത്തിയത്. തുടർന്ന് നിരന്തരം ഭീഷണിയായി മതം മാറി തന്നെ വിവാഹം കഴിച്ചില്ലെങ്കിൽ പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്നും, കുടുംബാംഗങ്ങളെ ഉൾപ്പെടെ വധിക്കുമെന്നും ആയിരുന്നു ഇയാൾ ഭീഷണി മുഴക്കിയത്.
എന്നാൽ പെൺകുട്ടി ഇതിന് വഴങ്ങാതെ ആയതോടെ ഷംനാസ് പെൺകുട്ടിയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രദർശിപ്പിച്ചു. ഷംനാസിനെ കൂടാതെ മറ്റൊരു സ്ത്രീക്കും ചില സുഹൃത്തുക്കൾക്കും സമൂഹത്തിൽ പങ്കുണ്ടെന്നാണ് പോലീസ് അന്വേഷണത്തിൽ വ്യക്തമായത്. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ പരാതി ഒതുക്കിത്തീർക്കാൻ പോലീസിനു ശക്തമായ രാഷ്ട്രീയ സമ്മർദ്ദം ഉണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.