Sunday, May 5, 2024
spot_img

9/11 ആക്രമണം; ലോകം നടുങ്ങിയ ഭീകരാക്രമണത്തിൽ സൗദിക്ക് പങ്കുള്ളതായി തെളിവില്ല; രഹസ്യരേഖകൾ പുറത്തുവിട്ട് എഫ്ബിഐ

വാഷിംഗ്ടൺ: ലോക ചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണത്തിന്റെ രഹസ്യവിവരങ്ങൾ പുറത്തുവിട്ട് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ(എഫ്ബിഐ). 3000 ത്തോളം ആളുകളുടെ മരണത്തിന് കാരണമാക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന്റെ അന്വേഷണ റിപ്പോർട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ഭീകരാക്രമണത്തിനായി സൗദി, ഹൈജാക്കർമാർക്ക് സഹായം നൽകിയോ എന്നതുൾപ്പെടെ 16 പേജുള്ള റിപ്പോർട്ടിൽ പറയുന്നുണ്ട്. ഭീകരാക്രമണ പദ്ധതിയുമായി യുഎസിലെത്തിയ സൗദി വംശജർക്ക് സഹായം ചെയ്തുകൊടുത്തിരുന്നയാളുമായി എഫ്ബിഐ നടത്തിയ അഭിമുഖത്തിൽ നിന്ന് ലഭിച്ച വിവരങ്ങളാണ് ഇത്.

എന്നാൽ യുഎസിലുളള സൗദി ഉദ്യോഗസ്ഥരുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം സൗദി അറേബ്യയിലെ ഉന്നത ഉദ്യോഗസ്ഥർക്ക് ഭീകരാക്രമണത്തിൽ പങ്കില്ലെന്നാണ് വിവരം.
ആക്രമണത്തിനുപയോഗിച്ച നാലു വിമാനങ്ങളിലെ 19 പൈലറ്റുമാരിൽ 15 പേരും സൗദിക്കാരായിരുന്നു. ഇവർക്ക് സൗദി സർക്കാരിന്റെ പിന്തുണ ലഭിച്ചുവെന്നാരോപിച്ച് നൽകിയിട്ടുള്ള കോടിക്കണക്കിനു ഡോളറിന്റെ നഷ്ടപരിഹാരക്കേസിൽ ഈ രേഖകൾ നിർണായകമാകും. അമേരിക്കയുടെ ഹൃദയത്തിലേയ്ക്ക് തുളച്ചു കയറിയ ഒരു ആക്രമണമായിരുന്നു അത്.

9/11 ഭീകരാക്രമണം

2001 സെപ്റ്റംബർ 11ലെ ഭീകരാക്രമണം, മുൻപ് അധികമാരും കേൾക്കാത്ത ഭീകര സംഘടനയയ അൽ-ഖ്വയ്ദയും ഒസാമ ബിൻ ലാദൻ എന്ന കൊടും ഭീകരനും ലോകത്തിനു മുമ്പിൽ കുപ്രസിദ്ധിയാർജ്ജിച്ച് തുടങ്ങിയ ദിവസം. ലോകപോലീസ് എന്ന് സ്വയം അവകാശപ്പെട്ട അമേരിക്കയുടെ അഭിമാനത്തിന് മുകളിലേക്ക് ആഗോള ഭീകരവാദത്തിന്റെ വിമാനങ്ങൾ ഇടിച്ചിറക്കുകയായിരുന്നു. അമേരിക്കയെയും ലോക മനസാക്ഷിയെയും നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു അത്.

രഹസ്യമായി അമേരിക്ക വളർത്തി എന്ന് പരക്കെ പ്രചരിക്കുന്ന ഒസാമ ബിൻ ലാദൻ ലോകചരിത്രത്തിലെ ഏറ്റവും വലിയ ഭീകരാക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത് ലോകവ്യാപാര ഭൂപടത്തിൽ തല ഉയർത്തി നിൽക്കുന്ന ന്യൂയോർക്കിലെ ഇരട്ട ഗോപുരത്തിൽ വിമാനം ഇടിച്ചിറക്കി ആയിരുന്നു. എന്നാൽ വേൾഡ് ട്രേഡ് സെൻറർ ആക്രമണം ഒസാമ ബിൻ ലാദൻ അമേരിക്കയ്ക്കുമേൽ നടത്തുന്ന ആദ്യ ആക്രമണമായിരുന്നില്ല. 1992 യമനിൽ യുഎസ് സൈനികർ താമസിച്ചിരുന്ന കെട്ടിടത്തിൽ ആക്രമണം നടത്തിയതും 1995 സൗദിഅറേബ്യയിലെ യുഎസ് സൈനിക പരിശീലന ക്യാമ്പിൽ നടത്തിയ കാർബോംബ് സ്‌ഫോടനവുമെല്ലാം അൽഖ്വയ്ദ അമേരിക്കയ്‌ക്ക് നേരെ ഉയർത്തിയ വെല്ലുവിളികൾ ആയിരുന്നു. വേൾഡ് ട്രേഡ് സെൻറർ ആക്രമണത്തോടെ കുപ്രസിദ്ധി ആർജ്ജിച്ചത് ബിൻലാദൻ ആണെങ്കിലും ആക്രമണത്തിന്റെ യഥാർത്ഥ ശിരസ് എന്ന് അമേരിക്ക പോലും വിലയിരുത്തിയിരുന്നത് ഖാലിദ് മുഹമ്മദ് എന്ന ഭീകരനെയാണ്. 2003ൽ അമേരിക്ക ഇയാളെ പിടികൂടി. ബിൻലാദന്റെ തീവ്ര നിലപാടുകളിൽ ആകൃഷ്ടരായ മുഹമ്മദ് ആറ്റ എന്ന ഈജിപ്തുകാരൻ ആയിരുന്നു ലോകത്തെ ഞെട്ടിച്ച ആക്രമണത്തിന്റെ കോക്ക്പ്പിറ്റിനെ നിയന്ത്രിച്ചിരുന്നത്.

ആക്രമണം നടന്ന സെപ്റ്റംബർ 11ന് രാത്രി തന്നെ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോർജ്ജ് ഡബ്ല്യു ബുഷ് അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. 14 ന് ആക്രമണം നടന്ന സ്ഥലം സന്ദർശിച്ച അദ്ദേഹം നടത്തിയ പ്രസംഗം അമേരിക്കയുടെ തിരിച്ചടി വ്യക്തമാക്കുന്നതായിരുന്നു . 2001 ഒക്ടോബർ 26 ന് അമേരിക്കൻ പോർവിമാനങ്ങൾ അഫ്ഗാന്റെ മണ്ണിൽ പറന്നിറങ്ങി. പാഞ്ച്ശിർ പ്രവശ്യയിൽ ബോംബ് വർഷിച്ചായിരുന്നു അമേരിക്കയുടെ അഭിമാന ഗോപുരം തകർത്ത കൊടും ഭീകരനു വേണ്ടിയുള്ള വേട്ട അമേരിക്ക ആരംഭിക്കുന്നത്. പിന്നീട് നീണ്ട 20 വർഷം. അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ സൈനിക നടപടിയിലൂടെ അമേരിക്ക പുറത്താക്കി. അമേരിക്കൻ ആക്രമണത്തിൽ ശക്തി ക്ഷയിച്ച അൽ-ഖ്വയ്ദയും നേതാവ് ഒസാമ ബിൻ ലാദനും പാക്കിസ്ഥാനിൽ സുരക്ഷിത താവളം കണ്ടെത്തിയിരുന്നു.

ബിൻ ലാദന്റെ അന്ത്യം

ഒടുവിൽ പത്തു വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് പാകിസ്ഥാനിലെ അബട്ടാബാദിൽ ഉസാമ ബിൻ ലാദൻ ഒളിവിൽ കഴിയുന്നതായി അമേരിക്കൻ സേന കണ്ടെത്തിയത്. 2011 മെയ് രണ്ടിന് അബട്ടാബാദിലെ ഒളി സങ്കേതത്തിൽ എത്തി അമേരിക്കൻ സൈനികർ രാജ്യത്തിന്റെ ഉറക്കം കെടുത്തിയ സാക്ഷാൽ ബിൻ ലാദനെ കൊലപ്പെടുത്തി പിന്നീട് മൃതദേഹം കടലിൽ ഒഴുക്കുകയായിരുന്നു എന്നാണ് ചരിത്രം പറയുന്നത്.

Related Articles

Latest Articles