ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ മേജർ രവി വീണ്ടും സൈനിക ചിത്രവുമായി എത്തുന്നു. 2020 ജൂൺ മാസത്തിൽ ഗൽവാൻ താഴ്‌വരയിലുണ്ടായ ഇന്ത്യ-ചൈന ഏറ്റുമുട്ടലാണ് സിനിമയുടെ ഇതിവൃത്തമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
യുവതാരം ഉണ്ണി മുകുന്ദനാകും ചിത്രത്തിലെ നായകനായി എത്തുന്നത്. സൈനികനായിട്ടാണ് വേഷമിടുന്നത്. ഇതുസംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
൨൦൨൦ ജൂൺ 15 രാത്രിയാണ് കിഴക്കൻ ലഡാക്കിൽ ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയും ഇന്ത്യൻ സേനയുമായി സംഘർഷം നടന്നത്. ചൈന യഥാർത്ഥ നിയന്ത്രണ രേഖയിൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ ഇന്ത്യൻ സേന മണിക്കൂറുകളോളം ചെറുത്തുനിൽക്കുകയും പ്രത്യാക്രമണം നടത്തുകയും ചെയ്തു. ഇരുപതോളം സൈനികരാണ് സംഘർഷത്തിൽ വീരമൃത്യു വരിച്ചത്, നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ഇതിന് മുൻപ് മേജർ രവിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ പുനർജനി, കീർത്തിചക്ര, മിഷൻ 90 ഡെയ്‌സ്, കുരുക്ഷേത്ര, തൂഫാൻ, കാണ്ഡഹാർ, കർമയോദ്ധ, ഒരു യാത്രയിൽ, പിക്കറ്റ് 43, 1971 ബിയോണ്ട് ബോഡേഴ്‌സ് എന്നിവയാണ്.നവാഗതനായ വിഷ്ണു മോഹന്റെ സംവിധാനത്തിൽ ഉണ്ണിമുകുന്ദൻ അഭിനയിച്ച മേപ്പടിയാനിലും മേജർ രവി അഭിനയിച്ചിരുന്നു.
അതേസമയം ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മേപ്പടിയാനാണ്. ജനുവരി 14നാണ് മേപ്പടിയാൻ തീയേറ്ററുകളിൽ റിലീസ് ചെയ്തത്. ജയകൃഷ്ണൻ എന്ന നാട്ടിൻപുറത്തുകാരനായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തിയത്. എന്നാൽ ചിത്രം ഇപ്പോഴും തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. അഞ്ജു കുര്യനായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്.