Sunday, May 26, 2024
spot_img

”കാണുമ്പോൾ എതിരാളികള്‍ പോലും കൈകൂപ്പി ബഹുമാനിച്ചിരുന്ന നേതാവ്”; ഇന്ന് മനോഹർ പരീക്കർ ഓർമ്മ ദിനം

ഇന്ന് മനോഹർ പരീക്കർ ഓർമ്മ ദിനം(Manohar Parrikar Death Anniversary). 2019 മാർച്ച് 17 നാണ് ഏവർക്കും ജനപ്രിയനായ മനോഹർ പരീക്കർ ഈ ലോകത്തോട് വിടപറഞ്ഞത്. പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തുടര്‍ന്ന് 2018 ഫെബ്രുവരിയിലാണ് പരീക്കറെ ഗോവയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പിന്നീട് മുംബൈ, ദില്ലി, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. നിലവില്‍ പനാജിയില്‍ വീടിനടുത്തുള്ള സ്വകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഗുരുതര രോഗം അലട്ടിയപ്പോഴും മനോഹർ പരീക്കർ പാർട്ടിയിലും സർക്കാർ ചടങ്ങുകളിലും സജീവമായിരുന്നു. ബിജെപിയുമായി രാഷ്ട്രീയമായി വിയോജിക്കുന്നവർക്ക് പോലും സ്വീകാര്യനായ നേതാവായിരുന്നു മനോഹർ പരീക്കർ.

മൂന്നു തവണ ഗോവയുടെ മുഖ്യമന്ത്രിയായിരുന്ന പരീക്കർ 2014 മുതൽ 2017 വരെ രാജ്യത്തിന്റെ പ്രതിരോധ മന്ത്രി ആയിരുന്നു. ഗോവയിലെ സാരസ്വത് ബ്രാഹ്മണ കുടുംബത്തില്‍ 1955 ഡിസംബര്‍ 13നായിരുന്നു മനോഹര്‍ ഗോപാലകൃഷ്ണ പ്രഭു പരീക്കര്‍ എന്ന മനോഹര്‍ പരീക്കര്‍ ജനിച്ചത്. പഠിക്കാന്‍ മിടുക്കനായിരുന്ന മനോഹര്‍ പരീക്കര്‍ വിദ്യാഭ്യാസകാലം മുതല്‍ക്കേ ആര്‍.എസ്.എസിലും മറ്റും സജീവമായിരുന്നു. പിന്നീട് മുംബൈ ഐഐടിയില്‍നിന്ന് ബിരുദം നേടി.

മെറ്റല്ലര്‍ജിക്കല്‍ എഞ്ചിനിയറിങിലാണ് അദ്ദേഹം ബിരുദം നേടിയത്. ഐഐടി ബിരുദത്തിനുശേഷം അദ്ദേഹം ഇഷ്ടപ്പെട്ടതുപോലെ ആര്‍.എസ്.എസിലേക്കും രാഷ്ട്രീയത്തിലേക്കും മടങ്ങിയെത്തി.ബിജെപിയില്‍ സജീവമായ പരീക്കര്‍ 1994ല്‍ ഗോവയില്‍ എംഎല്‍എ ആയി. രാജ്യത്ത് എം.എല്‍.എ ആകുന്ന ആദ്യ ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി കൂടിയായി അദ്ദേഹം മാറി. മനോഹര്‍ പരീക്കര്‍ മൂന്ന് തവണയാണ് ഗോവ മുഖ്യമന്ത്രിയായത് (2000-05, 2012-14, 2017-2019) . 1999ല്‍ മനോഹര്‍ പരീക്കര്‍ ഗോവ നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് എത്തി. പിന്നീട് 2000 മുതല്‍ 2005 വരെയുള്ള കാലയളവിലാണ് ആദ്യമായി പരീക്കര്‍ മുഖ്യമന്ത്രിയാകുന്നത്. ഒരു ടേം പ്രതിപക്ഷ നേതാവായി വീണ്ടും ഇരുന്നതിന് ശേഷം 2012ല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തിരിച്ചെത്തി.

പിന്നീട് നരേന്ദ്രമോദി സര്‍ക്കാരില്‍ പ്രതിരോധ മന്ത്രിയായിരിക്കെയാണ് 2017ല്‍ അദ്ദേഹം വീണ്ടും ഗോവ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദേശീയ നേതൃത്വം പ്രത്യേക ദൗത്യം നല്‍കി പരീക്കറെ ഗോവയിലേക്ക് അയയ്ക്കുകയായിരുന്നു. പിന്നീട് മനോഹര്‍ പരീക്കര്‍ ഗോവ മുഖ്യമന്ത്രിയായി. ഗോവയുടെ മുഖ്യമന്ത്രിയെന്ന നിലയില്‍ മൂന്നാം ഊഴമായിരുന്നു ഇത്.എതിരാളികള്‍ പോലും ഏറെ ബഹുമാനിച്ചിരുന്ന പരീക്കറുടെ നിര്യാണം ഗോവയ്ക്കും ബിജെപിക്കും ഇന്നും തീരാനഷ്ടം തന്നെയാണ്. ഭാര്യ മേധ നേരത്തെ മരിച്ചു. രണ്ടു പുത്രന്മാരുണ്ട്.

Related Articles

Latest Articles