ദില്ലി: ലഫ്റ്റനന്റ് ജനറല്‍ മനോജ് പാണ്ഡെ ഏപ്രില്‍ 30ന് കരസേനാ മേധാവിയായി ചുമതലയേല്‍ക്കും. ജനറല്‍ മനോജ് മുകുന്ദ് നരവനെ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്ന് കരസേനാ മേധാവിയാകുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.
ഫെബ്രുവരി ഒന്നിന് പാണ്ഡെ കരസേന ഉപമേധാവിയായി ചുമതല ഏറ്റെടുത്തുതായിരുന്നു. അതിന് മുന്നേ കൊല്‍കത്തയിലെ ഈസ്റ്റേണ്‍ കമാന്‍ഡ് തലവനായിരുന്നു. അടുത്ത കരസേന മേധാവിയായി മനോജ് പാണ്ഡെയെ നിയമിക്കാന്‍ തീരുമാനിച്ച കാര്യം പ്രതിരോധ വകുപ്പിലെ ഉദ്യോഗസ്ഥനാണ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സ്ഥിരീകരിച്ചത്. സേനയുടെ 29-ാം മേധാവിയായിട്ടാകും ലഫ്. ജനറല്‍ മനോജ് പാണ്ഡെ ചുമതല ഏൽക്കുന്നത്.
നാഷണൽ ഡിഫന്‍സ് അകാഡമിയില്‍ പഠനം പൂര്‍ത്തിയാക്കിയ മനോജ് പാണ്ഡെ 1982ലാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഓപറേഷന്‍ വിജയ്, ഓപറേഷന്‍ പരാക്രം തുടങ്ങിയവയില്‍ പങ്കെടുത്തു. ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ എന്‍ജിനീയര്‍ റെജിമെന്റിലും ഇന്‍ഫന്‍ട്രി ബ്രിഗേഡിലും പടിഞ്ഞാറന്‍ ലഡാക്കിലെ പര്‍വത നിരകളിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തികളിലും സുപ്രധാന ചുമതലകള്‍ വഹിച്ചു.