കാസർകോട്: ഇന്ത്യയിലെ ഏക തടാക ക്ഷേത്രമായ കുമ്പളയിലെ അനന്തപത്മനാഭ തടാക ക്ഷേത്രത്തിലെ പ്രധാന ആകര്‍ഷണമായിരുന്ന ബബിയ എന്ന മുതല ഇന്നലെയാണ് അന്തരിച്ചത്. ഞായറാഴ്ച രാത്രിയാണ് മുതല മരണപ്പെട്ടത്. 77 വയസ്സായിരുന്നു ബബിയക്ക്. നിരവധിപേരാണ് ബബിയക്ക് ആദരാഞ്ജലികൾ അർപ്പിച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലജെ ബബിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. കർണാടകയിലെ ഭാരതീയ ജനതാ പാർട്ടി രാഷ്ട്രീയക്കാരിൽ ഏറ്റവും പ്രമുഖരായവരിൽ ഒരാളാണ് ശോഭ കരന്ദ്ലജെ.
ഇന്നലെ ബബിയയോടുള്ള സ്നേഹസൂചകമായി ശരീരം പൊതുദർശനത്തിന് വച്ചിരുന്നു. തിരുവനന്തപുരത്തെ ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ മൂലസ്ഥാനമാണ് അനന്തപത്മനാഭ സ്വാമി ക്ഷേത്രമെന്നാണ് ഐതിഹ്യം. തടാകത്തില്‍ നിന്ന് മുതല കരയ്ക്ക് കയറി ശ്രീകോവിലിനടുത്തെത്തും. ഇത്തരത്തില്‍ ക്ഷേത്രനടയിലെത്തിയ ബബിയയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു.
രാവിലെയും ഉച്ചയ്ക്കുമുള്ള പൂജകള്‍ക്കുശേഷം നല്‍കുന്ന നിവേദ്യമാണ് ബബിയയുടെ ആഹാരം.1945ല്‍ ക്ഷേത്രത്തിലുണ്ടായിരുന്ന ഒരു മുതലയെ ബ്രിട്ടിഷ് സൈനികന്‍ വെടിവച്ചുകൊന്നെന്നും ദിവസങ്ങള്‍ക്കുള്ളില്‍ ബബിയ ക്ഷേത്രക്കുളത്തില്‍ പ്രത്യക്ഷപ്പെട്ടെന്നുമാണ് വിശ്വാസം. ക്ഷേത്രത്തിലെത്തുന്ന മനുഷ്യരെയോ കുളത്തിലെ മറ്റ് ജീവജാലങ്ങളെയോ ബബിയ ഉപദ്രവിക്കാറില്ല.