തിരുവനന്തപുരം: ബാലരാമപുരത്തെ മദ്രസയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ട അസ്മിയയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. തന്റെ മകൾ ആത്മഹത്യ ചെയ്യില്ലെന്നും, പെരുന്നാളിന് ശേഷം കുട്ടി സ്ഥാപനത്തിനെതിരെ പരാതി അറിയിച്ചിരുന്നതായും, അധികൃതരിൽ നിന്ന് കുട്ടി പീഢനം നേരിട്ടിരുന്നതായും ശനിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ കുട്ടി തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും അമ്മ റഹ്മത്ത് ബീവി പറഞ്ഞു. അത്യാവശ്യമായി കൂട്ടിക്കൊണ്ടു പോകണം എന്നാവശ്യപ്പെട്ടിരുന്നതായും, ഒന്നരമണിക്കൂറിനുള്ളിൽ അവിടെയെത്തിയെങ്കിലും തന്റെ മകളെ കാണാൻ അധികൃതർ അനുവദിച്ചില്ലെന്നും പിന്നീട് മരണവാർത്തയാണ് അറിയിച്ചതെന്നുമാണ് അമ്മയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ബാലരാമപുരം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശുചിമുറിയിൽ തൂങ്ങിമരിച്ചു എന്നാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. എന്നാൽ മൃതദേഹം കാണപ്പെട്ടത് ലൈബ്രറിയിലാണെന്നും മൊഴിയുണ്ട്. നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പിന്നീട് മരിച്ചതായുമാണ് സൂചന. അതുകൊണ്ട് തന്നെ കേസിലെ ദുരൂഹത നീക്കണമെന്ന ആവശ്യം ശക്തമാകുമായാണ്.
ബീമാപള്ളി സ്വദേശികളായ നാസറുദീൻ-റഹ്മത്ത് ബീവി ദമ്പതികളുടെ മകളാണ് അസ്മിയ മോൾ. പ്ലസ് വൺ വിദ്യാർത്‌ഥിനി ആയിരുന്നു. ബാലരാമപുരത്തെ സ്ഥാപനത്തിൻ ഇന്നലെ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ഫോറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ദ്ധർ പരിശോധന നടത്തി. പോസ്റ്റ്‌മോർട്ടത്തിൽ തൂങ്ങിമരണമാണെന്ന് വ്യക്തമായതായും കൂടുതൽ അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.