തിങ്കളാഴ്ച സൂര്യനുദിക്കുന്നതിന് മുമ്പ് പുലർച്ചെ 2.51 ന് ചന്ദ്രനിലേക്കുള്ള ഇന്ത്യയുടെ യാനം യാത്ര തുടങ്ങും. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്ന് ചന്ദ്രയാൻ പേടകം ജി.എസ്.എൽ.വി. മാർക്ക് ത്രീ എം. വൺ റോക്കറ്റിൽ കുതിച്ചുയരുമ്പോൾ നെഞ്ചിടിപ്പോടെ അതിന്റെ അമരക്കാരായി നിൽക്കുന്നത് രണ്ട് വനിതകളായിരിക്കും. ഉത്തരേന്ത്യക്കാരി റിതു കൃതാലും ദക്ഷിണേന്ത്യക്കാരി മുത്തയ്യ വനിതയും.
ഒരാൾ മിഷൻ ഡയറക്ടറും മറ്റേയാൾ വെഹിക്കിൾ ഡയറക്ടറുമാണ്.ലോകത്ത് തന്നെ ആദ്യമായാണ് ഒരു നിർണായക ബഹിരാകാശപദ്ധതിയുടെ അമരത്തെ രണ്ട് സുപ്രധാന പദവികളും വനിതകളെ ഏൽപിക്കുന്നത്.ചാന്ദ്ര ദൗത്യത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരില്‍ മുപ്പത് ശതമാനവും സ്ത്രീകളാണ് എന്ന പ്രത്യേകതയും ഈ ദൗത്യത്തിനുണ്ട്.
രണ്ടാം ചാന്ദ്ര ദൗത്യത്തില്‍ എം. വനിത പ്രോജക്ട് ഡയറക്ടര്‍ സ്ഥാനം അലങ്കരിക്കുമ്പോള്‍ റിതു കരിദല്‍ മിഷന് ഡയറക്ടറാകും.പ്രോജക്ട് ഡയറക്ടറായി ചന്ദ്രയാന്‍ രണ്ടിന്റെ നടത്തിപ്പിന്റെ മുഴുവന്‍ ചുമതലയുമുള്ള എം. വനിത, ഐഎസ്ആര്‍ഒയിലെ ഏറ്റവും മുതിര്‍ന്ന ശാസ്ത്രജ്ഞരില്‍ ഒരാളാണ്. ഡിസൈന്‍ എഞ്ചിനീയറായ വനിത, 2006ല്‍ മികച്ച ശാസ്ത്രജ്ഞയ്ക്കുള്ള അസ്ട്രോണമിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരത്തിനും അര്‍ഹയായിരുന്നു.
ചന്ദ്രയാന്‍-2ന് മുന്‍പ് ഡിജിറ്റല്‍ സിസ്റ്റംസ് ഗ്രൂപ്പില്‍ ടെലിമെട്രി ആന്‍ഡ് ടെലികമാന്‍ഡ് വിഭാഗം മേധാവിയായിരുന്നു. കാര്‍ട്ടോസാറ്റ്-1 ദൗത്യത്തില്‍ ടിടിസി-ബേസ്ബാന്‍ഡ് സിസ്റ്റത്തിന്റെ ഡെപ്യൂട്ടി പ്രോജക്ട് ഡയറക്ടറായും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. ഓഷ്യന്‍സാറ്റ്-2, മെഗാ ട്രോപിക്സ് സാറ്റലൈറ്റ് എന്നിവയുടെ ഡിജിറ്റല്‍ സിസ്റ്റംസ് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നേച്ചര്‍ മാസിക 2019ല്‍ മികച്ച ശാസ്ത്രജ്ഞരായി തിരഞ്ഞെടുത്തവരില്‍ ഒരാള്‍ കൂടിയായിരുന്നു എം. വനിത. സാങ്കേതിക അറിവുകൊണ്ട് മാത്രം ചന്ദ്രയാന്‍ പോലൊരു നിര്‍ണായക ദൗത്യത്തെ നയിക്കാനാകില്ല. ഹാര്ഡ്വെയര് വികസിപ്പിക്കുന്നതിലെ പരിജ്ഞാനത്തിന് പുറമേ എല്ലാ വിഭാഗങ്ങളും ഏകോപിപ്പിച്ചു മുന്നോട്ടു കൊണ്ടുപോകാനും ദൗത്യത്തെ വിജയത്തിലെത്തിക്കാനുമുള്ള കഴിവുമുള്ളതിനാലാണ് ഐഎസ്ആര്‍ഒ ഈ ചുമതല എം. വനിതയുടെ കൈകളില്‍ ഏല്‍പ്പിച്ചത്.
എന്നും പുരുഷാധിപത്യ മേഖലയായാണ് റോക്കറ്റ് സയന്‍സിനെ കണക്കാക്കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷം മുന്‍പ് മംഗളയാന്‍ ദൗത്യത്തിന്റെ വിജയം ആഘോഷിക്കുന്ന ഐഎസ്ആര്‍ഒ കണ്ട്രോള് റൂമിലെ വനിതാ ഉദ്യോഗസ്ഥരുടെ ചിത്രം തുറന്നുകാട്ടിയത് ഈ മേഖലയിലെ സ്ത്രീ സാന്നിധ്യമായിരുന്നു.സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചാരം നേടിയ ആ ചിത്രത്തിലുണ്ടായിരുന്നവരില്‍ ഒരാളാണ് ചന്ദ്രയാന്‍ 2ന്റെ മിഷന് ഡയറക്ടറായി നിയമിതയായിരിക്കുന്ന റിതു കരിദല്‍.
ഇന്ത്യയുടെ ചൊവ്വാ ദൗത്യമായ മംഗളയാന്റെ ഡെപ്യൂട്ടി ഓപ്പറേഷന്‍സ് ഡയറക്ടറായിരുന്നു കരിദല്‍.18 വര്‍ഷമായി ഐഎസ്ആര്‍ഒയില്‍ സേവനമനുഷ്ഠിക്കുന്ന കരിദല്‍, ചന്ദ്രയാന്‍-1 അടക്കം വിവിധ ദൗത്യങ്ങളുടെ ഭാഗമായിരുന്നെങ്കിലും മംഗളയാന്‍ ദൗത്യത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
മിഷന് ഡയറക്ടര്‍ എന്ന നിലയില്‍ ദൗത്യത്തിന്റെ എല്ലാ മേഖലകളും കരിദലിന്റെ മേല്‍നോട്ടത്തിലാകും പ്രവര്‍ത്തിക്കുക. ലഖ്നൗ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കരിദല്‍, ഇന്ത്യയുടെ മിസൈല്‍ മാന്‍, മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമില്‍ നിന്ന് 2007ല്‍ ഐഎസ്ആര്‍ഒയുടെ യുവ ശാസ്ത്രജ്ഞയ്ക്കുള്ള പുരസ്കാരം ഏറ്റുവാങ്ങി.ഇന്ന് ഇന്ത്യയുടെ റോക്കറ്റ് വനിത എന്നാണ് റിതു കരിദല്‍ അറിയപ്പെടുന്നത്.
ഈ ജോലി ചെയ്യാന്‍ ഏറ്റവും പ്രാപ്തരായവരെയായിരുന്നു ഞങ്ങള്‍ക്ക് ആവശ്യം ഇവിടെ അത് രണ്ട് സ്ത്രീകളായിരുന്നു. പത്രസമ്മേളനത്തിലെ ഐഎസ്ആര്‍ഒ ചെയര്മാന് കെ. ശിവന്റെ ഈ വാക്കുകള്‍, റോക്കറ്റ് സയന്‍സില്‍ പോലും ഇന്ത്യന്‍ വനിതകള്‍ മുന്നേറുന്നു എന്നതിന്റെയും ഇന്ത്യ അവരില്‍ വിശ്വാസമര്‍പ്പിക്കുന്നു എന്നതിന്റെയും തെളിവാണ്.