നരേന്ദ്രമോദി ഭരണം ആവർത്തിക്കുമ്പോൾ ഇന്ത്യ കാണുന്നത് ചരിത്ര മുന്നേറ്റമാണ്. രാജ്യമാകെ മോഡി തരംഗത്തിൽ മുങ്ങിയമർന്നപ്പോൾ ബിജെപി ഒറ്റക്ക് രാജ്യം ഭരിക്കും. 2014 നേക്കാൾ മികച്ച പ്രകടനം നരേന്ദ്രമോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിൽ ബിജെപി സ്വന്തമാക്കി. വാരണാസിയിൽ നരേന്ദ്രമോദിയും ഗാന്ധിനഗറിൽ അമിത് ഷായും വമ്പിച്ച ജന അംഗീകാരം നേടിയെടുത്തു. സാധാരണ ഗതിയിൽ ഭരണ വിരുദ്ധ വികാരം ഇല്ലാതായെന്നുമാത്രമല്ല നിലനിന്ന ഭരണത്തിന് കൂടുതൽ ജന അംഗീകാരം നേടിയെടുക്കാനും നരേന്ദ്രമോദി സർക്കാരിനായി.
അതേസമയം നോട്ട് നിരോധനത്തിലും റാഫേൽ ഇടപാടിലും കർഷക തൊഴിലില്ലായ്മ വിഷയങ്ങളിലും നരേന്ദ്രമോദി സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനുള്ള പ്രതിപക്ഷ നീക്കത്തിന് ജന അംഗീകാരം ലഭിച്ചതുമില്ല. നെഹ്‌റു കുടുംബത്തിന്‍റെ പാരമ്പര്യ മണ്ഡലമായ അമേഠിയിൽ പ്രതിപക്ഷത്തിന്‍റെ പ്രധാനമന്ത്രി സ്ഥാനാർഥിയായ രാഹുൽ ഗാന്ധി സ്‌മൃതി ഇറാനിക്കുമുന്നിൽ തകർന്നടിഞ്ഞതും പ്രതിപക്ഷ നിലപാടുകൾക്ക് ജന അംഗീകാരമില്ല എന്നതിന് തെളിവായി. അടിയന്തരാവസ്ഥ കാലത്തെപ്പോലെ കേരള ജനത കോൺഗ്രസിനെ പിന്തുണച്ചില്ലായിരുന്നു എങ്കിൽ ദേശീയതലത്തിൽ കോൺഗ്രസിന്റെ അവസ്ഥ അതിദാരുണമായേനേ .

