തൃശ്ശൂർ: ആലുവയിൽ പോലീസ് ഇൻസ്‌പെക്ടർ വളർത്തുനായയെ തലയ്ക്കടിച്ചു (Inspector Killed Dog)കൊന്നെന്ന് പരാതി. ആലുവ ചെങ്ങമനാട് പോലീസ് സ്റ്റേഷനിലെ ഇൻസ്‌പെക്ടറിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
വളർത്തുനായയെ മരത്തടികൊണ്ടു തലയ്ക്കടിച്ചു കൊന്നെന്നാണ് പരാതി. ചെങ്ങമനാട് വേണാട്ട് പറമ്പിൽ മേരി തങ്കച്ചന്റെ വീട്ടിൽ വളർത്തുന്ന പഗ് ഇനത്തിൽ പെട്ട ‘പിക്‌സി’ എന്നു പേരുള്ള നായയെയാണ് അടിച്ചു കൊന്നത്. ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം.
ഒരു പോലീസ് കേസിലെ പ്രതിയും മേരിയുടെ മകനുമായ ജസ്റ്റിൻ എന്ന ആളെ പിടികൂടുന്നതിനായാണ് ഇൻസ്‌പെക്ടർ വീട്ടിലെത്തുന്നത്. പിൻവാതിലിലൂടെ അകത്തേയ്ക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ പുറത്തേയ്ക്കു വന്ന പട്ടിയെ ഇൻസ്‌പെക്ടർ മരത്തടികൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് ആരോപണം.
അതേസമയം പോലീസ് ഇൻസ്‌പെക്ടർ നായയെ തലയ്ക്ക് അടിച്ചു കൊന്നെന്ന് മേരി എസ്പിക്ക് നൽകിയ പരാതിയിൽ പറയുന്നു. നായയെ പോസ്റ്റുമോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരിക്കുകയാണ് കുടുംബം. എന്നാൽ വിഷയവുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ടർ ഇതുവരെയും പ്രതികരിച്ചിട്ടില്ല.