ലോകചരിത്രത്തിൽ ഏറ്റവും കൂടുതൽ ക്രൈസ്തവ പീഡനം നടന്നത് കമ്യൂണിസ്റ്റ് രാജ്യങ്ങളിലും ഇസ്ലാമിക രാജ്യങ്ങളിലുമെന്ന് ക്രൈസ്തവ മുഖപത്രം. ലക്ഷക്കണക്കിന് വിശ്വാസികളെയും വൈദികരെയും കൊലപ്പെടുത്തിയ കമ്യൂണിസ്റ്റുകൾക്ക് ക്രൈസ്തവരുടെ സംരക്ഷകരാകാൻ കഴിയില്ല. മുസ്ലിം രാജ്യങ്ങളിലെ അതിഭീകരത ക്രൈസ്തവർക്ക് മാത്രമല്ല ലോകജനതയ്ക്ക് തന്നെ മറക്കാൻ സമയമായിട്ടില്ലെന്നും ലേഖനത്തിൽ പറയുന്നു. അതേസമയം ഭാരതത്തിൽ ക്രൈസ്തവർക്ക് നേരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സംഘപരിവാറിനെതിരെ ഒരു പരാമർശവും ലേഖനത്തിൽ നടത്തിയിട്ടില്ല.
ക്രൂശിക്കപ്പെടുന്ന ഭാരത ക്രൈസ്തവർ എന്ന തലക്കെട്ടോടെ ക്രൈസ്തവ മുഖപത്രമായ ലെയ്റ്റി വോയ്‌സ് എന്ന മുഖലേഖനത്തിലാണ് ഇത് രേഖപ്പെടുത്തിയിരിക്കുന്നത്. ലെയ്റ്റി വോയ്സിന്റെ ചീഫ് എഡിറ്ററായ ഷെവ.അഡ്വ.വി.സി സെബാസ്റ്റ്യനാണ് ലേഖനം എഴുതിയിരിക്കുന്നത്. ക്രൈസ്തവ വിഭാഗങ്ങളുമായി അടുക്കാനുള്ള നീക്കങ്ങൾ ബി.ജെ.പി നേതൃത്വം ആരംഭിച്ചിരിക്കെയാണ് ഈ ലേഖനം പുറത്തിറങ്ങിയിരിക്കുന്നതെന്നതും എടുത്തുപറയേണ്ട കാര്യമാണ്. ബി.ജെ.പി അനുകൂലമായ ചില അഭിപ്രായപ്രകടനങ്ങൾ അടുത്തിടെയാണ് ചില ബിഷപ്പുമാരുടെ ഭാഗത്തുനിന്നും ഉണ്ടായത്.