തൃശ്ശൂർ: അഴീക്കോട് ഉറങ്ങി കിടന്ന കുഞ്ഞിന്റെയും അമ്മയുടെയും സ്വർണം മോഷ്ടിച്ചു. അഴീക്കോട് പേബസാർ സ്വദേശി ഫാത്തിമ, മകൾ ഫെമിന എന്നിവരുടെ സ്വർണമാണ് കവർന്നത്. പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. അടുക്കള വാതിൽ തകർത്ത് എത്തിയ മോഷ്ടാവ് ഉറങ്ങി കിടന്നിരുന്ന ഫാത്തിമയുടെയും ഫെമിനയുടെയും സ്വർണം മോഷ്ടിക്കുകയായിരുന്നു. മൂന്നരപവനുള്ള മാലയും പാദസരവുമാണ് കവർന്നത്. മോഷണത്തിനിടെ കുഞ്ഞ് ഉണർന്ന് കരഞ്ഞതോടെ മോഷ്ടാവ് അടുക്കള വാതിൽ വഴി ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിൽ, പുലർച്ചെ എത്തിയ കൊടുങ്ങല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പൊലീസ് നടത്തിയ തിരച്ചിലിൽ വീട്ടിന് സമീപത്ത് നിന്ന് മൺവെട്ടിയും മോഷ്ടാവിന്റേത് എന്ന് സംശയിക്കുന്ന ചെരുപ്പുകളും കണ്ടെത്തി. അതേസമയം ആളെ കുറിച്ച് സൂചനയൊന്നും കിട്ടിയിട്ടില്ല. വിരലടയാള വിദഗ്‍ധരും സംഭവസ്ഥലത്തെത്തിയിരുന്നു.